യുവാവിൻ്റെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/Kerala-High-Court-1.jpg?resize=780%2C470&ssl=1?v=1687743422)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുള്ളരിങ്ങാട് സ്വദേശി കാരിക്കാട്ടുകുഴിയിൽ ക്രിസ്റ്റി എൽദോസിന്റെ (27) ദുരൂഹ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ജനുവരി ഒന്നിന് പുലർച്ചെയാണ് മുള്ളരിങ്ങാടിനു സമീപം വെള്ളള്ള് പാലത്തിനു താഴെ തോട്ടിൽ വീണ് അവശ നിലയിൽ ക്രിസ്റ്റിയെ കണ്ടെത്തിയത്. ആദ്യം കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും ചികിത്സിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ തുടർന്നെങ്കിലും ജനുവരി 15ന് മരിച്ചു.
ക്രിസ്റ്റിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബവും മറ്റും രംഗത്ത് വന്നെങ്കിലും ഇത് വീഴ്ചയിലുണ്ടായ പരുക്കിനെ തുടർന്നാണ് മരണം എന്ന നിഗമനത്തിലാണ് കാളിയാർ പോലീസ് എത്തിയത്. എന്നാൽ ക്രിസ്റ്റിയുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ശരീരത്തിൽ കുത്തേറ്റ മുറിവും വാരിയെല്ലുകൾ ഒടിഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ക്രിസ്റ്റിയുടെ ഭാര്യ റിബി ക്രിസ്റ്റി, അമ്മ ലീല എൽദോസ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതെ തുടർന്നാണ് ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)