ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ പുതിയ വഴി തുറന്നു
തൊടുപുഴ: മോട്ടോർ വാഹനവകുപ്പും ജലവിഭവ വകുപ്പും തമ്മിൽ സ്ഥലത്തിന്റെ പേരിലുള്ള തർക്കം മൂലം ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് മുടങ്ങി. ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയിരുന്ന കോലാനി അമരംകാവിന് സമീപത്തെ ഗ്രൗണ്ടിലേക്കുള്ള പ്രവേശനം എംവിഐപി അധികൃതർ ബോർഡ് സ്ഥാപിച്ച് കെട്ടിയടച്ചതോടെയാണ് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയത്.
എച്ച് എടുക്കാനുള്ള കോണ്ക്രീറ്റ് റാന്പിലേക്ക് വാഹനങ്ങൾ കയറ്റാനാവാതെ വന്നതോടെ ടെസ്റ്റിനെത്തിയവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. പിന്നീട് മോട്ടോർ വാഹന വകുപ്പ് ജെസിബിയെത്തിച്ച് വേറെ വഴി തുറന്നതോടെയാണ് വാഹനങ്ങൾക്ക് കോണ്ക്രീറ്റ് ഗ്രൗണ്ടിൽ കയറാനായത്.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി അധികൃതർ മോട്ടോർ വാഹന വകുപ്പിന് കൈമാറിയ 22.5 സെന്റ് സ്ഥലത്തായിരുന്നു വർഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റ് നടന്നുവന്നിരുന്നത്. എന്നാൽ ഏതാനും മാസം മുന്പ് പ്രദേശവാസികളായ ചിലർ ഇത് തങ്ങളുടെ കളിസ്ഥലമാണെന്ന് അവകാശപ്പെട്ട് ഗ്രൗണ്ട് കൈയേറി വല കെട്ടിയടച്ചു. തർക്കം ഉടലെടുത്തതോടെ തഹസിൽദാരുടെയും താലൂക്ക് സർവേയറുടെയും നേതൃത്വത്തിൽ അളന്നു തിരിച്ചു. ഇതോടെ സ്ഥലം മോട്ടോർവാഹന വകുപ്പിന്റെ അധീനതയിലാണെന്ന് വ്യക്തമായി. സ്ഥലം അളന്നു തിരിച്ചു കല്ലിട്ടു തിരിക്കുകയും ചെയ്തിരുന്നു.
മോട്ടോർ വാഹന വകുപ്പ് അധികൃതർ ടെസ്റ്റിനായി എത്തിയപ്പോഴാണ് സ്ഥലത്ത് ബോർഡ് സ്ഥാപിച്ചതായി കാണുന്നത്. ഉടൻതന്നെ എംവിഐപി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഈ ഭാഗത്ത് വാഹനം കയറ്റാൻ അനുമതി ലഭിച്ചില്ല. തുടർന്ന് എംവിഐപി എഇ വിജി കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഉന്നതതല നിർദേശം മൂലമാണ് ബോർഡ് സ്ഥാപിച്ചതെന്ന് ഇവർ വ്യക്തമാക്കി. തുടർന്നാണ് ജെസിബി എത്തിച്ച് വഴി തുറന്ന് വാഹനങ്ങൾ കയറ്റിയത്.
മോട്ടോർ വാഹന വകുപ്പ് അധികമായി ഉപയോഗിക്കുന്ന സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് എംവിഐപി നേരത്തെ കത്തു നൽകിയിരുന്നു. എന്നാൽ പുതിയ സംവിധാനം ഒരുക്കുന്നതുവരെ ഇതേ നിലയിൽ തുടരാൻ അനുവദിക്കണമെന്ന് മോട്ടോർ വാഹന വകുപ്പും ആവശ്യപ്പെട്ടു. ഇതിന് എംവിഐപി അധികൃതർ മറുപടി നൽകിയില്ലെന്ന് ജോയിന്റ് ആർടിഒ എസ്.എസ്. പ്രദീപ് പറഞ്ഞു.
നിലവിലുള്ള സംവിധാനം പരിമിതമാണെന്നും കൂടുതൽ സ്ഥലം അനുവദിക്കണമെന്ന് കളക്ടർ മുഖേന നൽകിയ കത്തിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് എംവിഐപി അപ്രതീക്ഷിതമായി സ്ഥലത്ത് ബോർഡ് സ്ഥാപിച്ചത്. അനധികൃതമായി മോട്ടോർ വാഹന വകുപ്പ് കൈയേറിയ ഭൂമി തിരിച്ചു പിടിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇതിനിടെ എംവിഐപി സ്ഥാപിച്ച ബോർഡ് പറിച്ചുമാറ്റിയതിനെതിരെ പോലീസിൽ പരാതി നൽകിയെന്ന് എംവിഐപി അധികൃതർ അറിയിച്ചു. കളിസ്ഥലത്തിന്റെ പേരിൽ ഏതാനും നാളുകളായി നിലനിൽക്കുന്ന തർക്കമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചതെന്നാണ് സൂചന. സിപിഎം പ്രദേശിക നേതൃത്വമാണ് ആദ്യം കളി സ്ഥലത്തിനായി രംഗത്തു വന്നത്. പ്രദേശവാസികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ടെസ്റ്റിംഗ് ഗ്രൗണ്ടിനോട് ചേർന്നുള്ള കളിസ്ഥലം ഒഴിവാക്കി സമീപത്തുതന്നെ കളിസ്ഥലത്തിനായി മണ്ണിട്ടു നിരപ്പാക്കി നൽകിയിരുന്നു. ഇത് അംഗീകരിക്കാൻ തയാറാകാതിരുന്നവർ ഉന്നത ഇടപെടലുകൾ നടത്തിയതാണ് ടെസ്റ്റ് ഗ്രൗണ്ട് ഇപ്പോൾ എംവിഐപി ഏറ്റെടുക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്.