ജില്ലയില്‍ തെരുവു നായ്ക്കളുടെ എണ്ണത്തിൽ വൻ വർധനവ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/IMG_20220822_195418.jpg?resize=780%2C470&ssl=1?v=1661178314)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലയില്‍ തെരുവു നായ്ക്കളുടെ എണ്ണം കുത്തനെ പെരുകുന്നതായി കണക്ക്. തെരുവു നായ്ക്കളുടെ വംശവര്‍ധന നിയന്ത്രിക്കാനുള്ള എബിസി പദ്ധതി നിലച്ചതോടെ ജില്ലയില്‍ തെരുവ് നായ്ക്കളുടെ എണ്ണം രണ്ടു വര്‍ഷം മുന്പുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയായി ഉയര്‍ന്നതായാണ് കണക്ക്.രണ്ടു വര്‍ഷം മുന്‍പ് ജില്ലയില്‍ തെരുവു നായക്കളുടെ എണ്ണം 7,375 ആയിരുന്നെങ്കില്‍ ഇപ്പോള്‍ പ്രാഥമിക കണക്കെടുപ്പില്‍ 21,000 ആണ് ഇവയുടെ എണ്ണം. വന്‍ തോതിലുള്ള ഈ വര്‍ധന ആശങ്കയുണര്‍ത്തുന്നു. തെരുവു നായ്ക്കളുടെ കടിയേറ്റ് ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ചികിത്സ തേടിയത് പതിനെട്ട് പേരാണ്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവരും വളര്‍ത്തു നായയുടെ കടിയേറ്റവരും ഇതില്‍ ഉള്‍പ്പെടുന്നു.
രാത്രിയും പകലും ഒരുപോലെ
ജില്ലയുടെ പല ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. രാപകല്‍ ഭേദമില്ലാതെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്നതും വര്‍ധിക്കുകയാണ്. രാത്രിയില്‍ തിരക്കൊഴിഞ്ഞാല്‍ പല ടൗണുകളിലും നിരത്തുകളിലും നായ്ക്കള്‍ വിഹരിക്കുകയാണ്. കാല്‍നട യാത്രക്കാര്‍ക്കാണ് ഇവ കൂടുതല്‍ ഭീഷണിയായി മാറുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നുണ്ട്. നായ്ക്കള്‍ റോഡിനു കുറുകെ ചാടി വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു.
ഒരു വര്‍ഷത്തിനിടെ കടിയേറ്റത് 1990 പേര്‍ക്ക്
കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടയില്‍ 1,990 പേര്‍ക്കും ഒരു മാസത്തിനിടയില്‍ 78 പേരുമാണ് നായ്ക്കളുടെ കടിയേറ്റ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. രണ്ടു മാസം മുന്‍പ് ഒരാള്‍ പേവിഷ ബാധയേറ്റു മരിച്ചതും ജില്ലയെ ആശങ്കപ്പെടുത്തി.ഏതാനും ദിവസം മുൻപ് രാജാക്കാടും ഉപ്പുതറയിലും തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ആറു പേര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരെ ആക്രമിക്കുന്നത് കൂടാതെ ഇവരുടെ വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ചു മാരകമായി മുറിവേല്പിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)