മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസിൽ ജില്ലയിൽ കുടുങ്ങിയത് 197 പേർ….
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/images-45.jpeg?resize=780%2C391&ssl=1?v=1650366563)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസിൽ ജില്ലയിൽ കുടുങ്ങിയത് 197 പേർ. കഴിഞ്ഞ നാലുമുതൽ 13 വരെ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇത്രയും മോട്ടോർ വാഹന നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇവരിൽ നിന്നായി 1,60,000 രൂപ പിഴ ചുമത്തി.
വാഹനങ്ങളിലെ അമിത പ്രകാശമുള്ള ലൈറ്റ് ഉപയോഗം കൊണ്ടുള്ള അപകടം തടയുക എന്ന ലക്ഷ്യത്തിലാണ് ഓപ്പറേഷൻ ഫോക്കസ് എന്ന പേരിൽ സ്പെഷൽ ഡ്രൈവ് തുടങ്ങിയത്. ഹെഡ് ലൈറ്റുകളിൽ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബൾബ്, ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവ പരിശോധിച്ചു.എതിരേവരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുന്നവരേയും പിഴ അടപ്പിച്ചു.
ക്രമക്കേടുകൾ കണ്ടെത്തിയ വാഹനങ്ങളിൽനിന്ന് അനധികൃത ലൈറ്റുകൾ ഇളക്കിമാറ്റാൻ ഉടമ തന്നെ പണം ചെലവഴിക്കണം.തുടർന്ന് രജിസ്റ്ററിംഗ് അഥോറിറ്റി മുൻപാകെ ഹാജരാകണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരായില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷനടക്കം റദ്ദ് ചെയ്യുമെന്നാണ് നിർദേശം.
റോഡുകളിലെ രാത്രികാല വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ഫോക്കസുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം രംഗത്തിറങ്ങിയത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)