ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയിരുന്ന ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിന് തന്നെയെന്ന് വ്യക്തമായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/images-19-1.jpeg?resize=768%2C399&ssl=1?v=1647485415)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കോലാനി അമരംകാവിന് സമീപം ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയിരുന്ന ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിന് തന്നെയെന്ന് വ്യക്തമായി. സ്ഥലത്തിന്റെ അവകാശ തർക്കത്തെത്തുടർന്ന് തഹസിൽദാരുടെയും താലൂക്ക് സർവേയറുടെയും നേതൃത്വത്തിൽ അളന്നുതിരിച്ചതോടെയാണ് സ്ഥലം മോട്ടോർ വാഹന വകുപ്പിന്റെ അധീനതയിലാണെന്ന് വ്യക്തമായത്.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി അധികൃതർ മോട്ടോർ വാഹന വകുപ്പിന് 2020 സെപ്റ്റംബറിൽ കൈമാറിയ 22.98 സെന്റ് സ്ഥലത്തായിരുന്നു വർഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റ് നടന്നുവന്നിരുന്നത്. എന്നാൽ കഴിഞ്ഞമാസം 21ന് പ്രദേശവാസികളായ ചിലർ ഇത് തങ്ങളുടെ കളിസ്ഥലമാണെന്ന് അവകാശപ്പെട്ട് ഗ്രൗണ്ട് കൈയേറി വല കെട്ടിയടച്ചു. ഇതോടെ നൂറുകണക്കിന് പേരുടെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിരുന്നു. തുടർന്ന് തൊടുപുഴ സിഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തൊടുപുഴ തഹസിൽദാർ കെ.എം. ജോസുകുട്ടി, ജോയിന്റ് ആർടിഒ എസ്.എസ്. പ്രദീപ്, എസ്ഐ കൃഷ്ണൻനായർ, എംവിഐപി അസി. എക്സിക്യൂട്ടീവ് എൻജിനിയർ രമ്യ എന്നിവരുടെ സാന്നിധ്യത്തിൽ താലൂക്ക് സർവേയർ അൻസ്മോൻ സ്ഥലത്തിന്റെ അതിർത്തി അളന്നുതിരിച്ച് കല്ലിട്ട് മോട്ടോർ വാഹന വകുപ്പിന് കൈമാറി.
ഇതിനിടെ കഴിഞ്ഞ ദിവസം സിപിഎം പ്രദേശിക നേതൃത്വവും പ്രദേശവാസികളുമായി മോട്ടോർ വാഹന വകുപ്പ് ചർച്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സമീപത്ത് കളിസ്ഥലം നിർമിക്കുന്നതിന് സഹായം നൽകാമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി കളിസ്ഥലത്തിനായി ഇവിടെ മണ്ണിട്ടു നിരപ്പാക്കി നൽകുകയും ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)