ജനങ്ങൾ അവധി ആഘോഷിക്കാൻ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/images-37.jpeg?resize=780%2C343&ssl=1?v=1650250568)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങളിൽനിന്നും മോചിതരായ ജനങ്ങൾ അവധി ആഘോഷിക്കാൻ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി.
കോവിഡ് വ്യാപനം കുറഞ്ഞതിനു ശേഷം വീടുകളിലെ അടച്ചുപൂട്ടലിൽനിന്നും ആശ്വാസം ലഭിച്ചവർ വിഷു, ഈസ്റ്റർ ആഘോഷിക്കാനാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്നതോടെയാണ് സന്ദർശകരുടെ പ്രവാഹം തുടങ്ങിയത്. ഇപ്പോൾ പകൽച്ചൂട് വർധിക്കുകയുംകൂടി ചെയ്തതോടെ സായാഹ്നങ്ങൾ ചെലവിടാൻ ഒട്ടേറെ കുടുംബങ്ങളാണ് ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നത്.
മൂന്നാറിലും മറ്റും വൈകുന്നേരം പെയ്യുന്ന വേനൽ മഴ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും അതൊന്നും സന്ദർശക പ്രവാഹത്തിന് തടസമാകുന്നില്ല.
മാസങ്ങളായി നിയന്ത്രണങ്ങൾ നില നിന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഇതൊന്നുമില്ലാതെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്പോൾ അന്യ സംസ്ഥാനത്തുനിന്നുൾപ്പെടെ സന്ദർശകരുടെ വലിയ വരവു പ്രകടമാണെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.
വിഷു, ഈസ്റ്റർ അവധി ദിവസങ്ങളോടനുബന്ധിച്ച് ജില്ലയിലെ ചെറുതും വലുതുമായ ടൂറിസം കേന്ദ്രങ്ങളിൽ വലിയ തോതിൽ സന്ദർശകരെത്തിയത്. പൊതുവെ തിരക്ക് കുറവുള്ള ഇടുക്കി ഹിൽവ്യു പാർക്കിൽ പോലും സന്ദർശകരുടെ എണ്ണം വർധിച്ചു. രാമക്കൽമേട്, മലങ്കര ഡാം, തൊമ്മൻകുത്ത്, ആനയാടിക്കുത്ത്, കാൽവരിമൗണ്ട്, അഞ്ചുരുളി, കുട്ടിക്കാനം, പാഞ്ചാലിമേട്, പരുന്തുംപാറ, കോട്ടപ്പാറ, മീനുളിയാൻപാറ, കാറ്റാടിക്കടവ്, അഞ്ചുരുളി, ശ്രീനാരായണപുരം, ആമപ്പാറ തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കനുഭവപ്പെട്ടു. അയ്യപ്പൻകോവിൽ തൂക്കുപാലം സന്ദർശിക്കാനും ഒട്ടേറെപേർ എത്തുന്നുണ്ട്.
വിഷുവിനും ഈസ്റ്റർ തലേന്നും വാഗമണ്ണിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. വിഷുവിന് 3678 പേരും പിറ്റേന്ന് 4498 പേരും ഇവിടെ സന്ദർശനം നടത്തി.
വാഗമണ് അഡ്വഞ്ചർ പാർക്ക് വിഷുവിന് 2073 പേരും ശനിയാഴ്ച 2228 പേരും സന്ദർശിച്ചു. ഈസ്റ്റർ ദിവസം ഇതിലും കൂടുതലാളുകൾ എത്തിയതായാണ് സൂചന. മൂന്നാർ മാട്ടുപ്പെട്ടി 620, 580, രാമക്കൽമേട് 1358, 1158 , പാഞ്ചാലിമേട്-1443, 1240 അരുവിക്കുഴി -407- 450, ആമപ്പാറ-450, 360, ഹിൽവ്യൂപാർക്ക് 460, 442, ശ്രീനാരായണ പുരം- 1326, 1465 എന്നിങ്ങനെയാണ് ഈ ദിവസങ്ങളിലെത്തിയവരുടെ എണ്ണം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)