ഞായറാഴ്ച നിയന്ത്രണങ്ങളോട് സഹകരിച്ചു ജനങ്ങൾ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/IMG-20220124-WA0038.jpg?resize=650%2C345&ssl=1?v=1642990128)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളോട് സഹകരണ മനോഭാവത്തോടെ ജനങ്ങൾ.കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നാണ് ഞായറാഴ്ച ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അടിയന്തര ആവശ്യങ്ങൾക്കു മാത്രമായാണ് ജനങ്ങൾ പുറത്തിറങ്ങിയത്. വിവാഹം, മരണം, ആശുപത്രി പോലെയുള്ള ആവശ്യങ്ങൾക്കായി പോകുന്നവരായിരുന്നു യാത്രയ്ക്കായി വീടുവിട്ടു പുറത്തിറങ്ങിയത്.
സ്വകാര്യ ബസുകൾ ഒന്നുംതന്നെ സർവീസ് നടത്തിയില്ല. കെ എസ്ആർടിസി ഏതാനും ദീർഘദുര സർവീസുകൾ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ബേക്കറികളും തുറന്നിരുന്നു. പാൽ, പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും തുറന്നു പ്രവർത്തിച്ചു.
ഏതാനും ഹോട്ടലുകളും പാഴ്സൽ മാത്രമായി പ്രവർത്തിച്ചു. തീയറ്ററുകളും ബാറുകളും അടഞ്ഞുകിടന്നു.
നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പുലർച്ചെമുതൽ പോലീസ് രംഗത്തുണ്ടായിരുന്നു. മതിയായ കാരണമില്ലാതെ യാത്രചെയ്തവർക്കെതിരെ കേസെടുത്തു.
മാസ്ക് ധരിക്കാത്തതുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെയും കേസെടുത്തു. അടുത്ത ഞായറാഴ്ചയും ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)