Thodupuzha

യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചതായി പരാതി

 

തൊടുപുഴ: പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്ത കരിമണ്ണൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ.അബിക്കെതിരെ കേസെടുക്കുകയും വകുപ്പുതല നടപടിയെടുക്കുകയും ചെയ്യണമെന്ന് ബി.ജെ.പി വണ്ണപ്പുറം മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 12ന് തൊമ്മന്‍കുത്ത് കാവുംകട്ടയില്‍ ആല്‍ബിന്‍ ജോസഫിന് മര്‍ദനമേറ്റുവെന്നാണ് ആരോപണം. രണ്ട് മാസം മുമ്പാണ് ആല്‍ബിനും വണ്ണപ്പുറം സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് യുവതി കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെത്തി വാക്കാല്‍ പരാതി നല്‍കി. ഇതോടെ പോലീസ് സ്റ്റേഷനിലേക്ക്് ആല്‍ബിനെ വിളിച്ചുവരുത്തി. അച്ഛന്‍ ജോസഫിനൊപ്പം എത്തിയ യുവാവിനെ എസ്.എച്ച്.ഒ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായാണ് ആരോപണം. മുതുകിലും ജനനേന്ദ്രിയത്തിലും മര്‍ദിക്കുകയും കഴുത്തിന് പിറകില്‍ ഇരുമ്പിന്റെ താഴ് ഉപയോഗിച്ച് അടിച്ചെന്നുമാണ് യുവാവിന്റെ പരാതി. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട യുവാവ് 13ന് തൊടുപുഴ സഹകരണ ആശുപത്രിയില്‍ അഡ്മിറ്റാവുകയും ഇന്റിമേഷന്‍ നല്‍കുകയും ചെയ്തു. കരിമണ്ണൂര്‍ സ്റ്റേഷനില്‍ നിന്നും വിളിച്ചതനുസരിച്ച് 14ന് യുവാവും അച്ഛനും സ്റ്റേഷനിലെത്തിയെങ്കിലും എസ്.എച്ച്.ഓയ്ക്കെതിരെയുള്ള മൊഴിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയാറായില്ല. ഒത്തുതീര്‍പ്പിന് വഴങ്ങാതിരുന്നതാടെ തങ്ങളെ പോലീസ് മടക്കി അയച്ചതായും ഇവര്‍ പറയുന്നു. 15-ന് യുവതിയുടെ വീട്ടിലെത്തിയ എസ്.എച്ച്.ഓ ഉള്‍പ്പെടെയുള്ള പോലീസ് സംഘം പരാതിയില്‍ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ തീര്‍ന്നതാണെന്ന് യുവതി പറഞ്ഞു. എന്നാല്‍ ഭീഷണിപ്പെടുത്തി മൊഴിയെടുത്ത ശേഷം അന്ന് രാത്രി ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുക്കുകയായിരുന്നെന്നും ബി.ജെ.പി.നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ യുവാവ് മുഖ്യമന്ത്രി, ഡി.ജി.പി., ജില്ലാ പോലീസ് മേധാവി, ഡിവൈ.എസ്.പി., പോലീസ് കംപ്ലൈയ്ന്റ് അതോറിട്ടി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. യുവാവിന്റെ മൊഴിയെടുക്കാന്‍ തയാറാകാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.കെ.അബു, സെക്രട്ടറി അഡ്വ.ജി.സുരേഷ്‌കുമാര്‍, ആല്‍ബിന്റെ പിതാവ് കെ.ജെ.ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!