Thodupuzha

അജ്ഞാതന്‍ ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറി വില്‍പനക്കാരിക്ക് പണം പിരിച്ചുനല്‍കി പൊലീസ്

തൊടുപുഴ: അജ്ഞാതന്‍ ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തതോടെ പ്രതിസന്ധിയിലായ ലോട്ടറി വില്‍പനക്കാരിക്ക് സഹായ ഹസ്തവുമായി പൊലീസ് ഉദ്യോഗസ്ഥര്‍. തൊടുപുഴ ടൗണില്‍ ലോട്ടറി വില്‍പന നടത്തുന്ന പന്നിമറ്റം ഉറുമ്ബനാനിയ്ക്കല്‍ കാര്‍ത്യായനി കൃഷ്ണന്‍കുട്ടിക്കാണ് നഷ്ടപ്പെട്ട ടിക്കറ്റിന്‍റെ പണം തൊടുപുഴ ഡിവൈ.എസ്.പി മധുബാബുവിന്‍റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പിരിച്ചുനല്‍കിയത്. കേരള സര്‍ക്കാറിന്റെ ഫിഫ്റ്റി -ഫിഫ്റ്റി ലോട്ടറിയുടെ അമ്ബതോളം ടിക്കറ്റാണ് അജ്ഞാതന്‍ തട്ടിയെടുത്തത്. കടംവാങ്ങിയ പണം ഉപയോഗിച്ച്‌ വില്‍പനക്കായി വാങ്ങിയ ലോട്ടറികളാണ് തട്ടിയെടുത്തത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. തൊടുപുഴ ജ്യോതി ജങ്ഷന് സമീപത്തെ ജ്വല്ലറിക്ക് അടുത്ത് ലോട്ടറി വില്‍പന നടത്തുമ്ബോഴാണ് ഇയാള്‍ കാര്‍ത്യായനിയെ സമീപിച്ച്‌ ലോട്ടറി ആവശ്യപ്പെട്ടത്. നല്ല നമ്ബറുകള്‍ നോക്കിയെടുക്കാന്‍ ഇവരുടെ കൈവശം ഉണ്ടായിരുന്ന ടിക്കറ്റുകള്‍ മുഴുവന്‍ ഇയാള്‍ വാങ്ങി. ഇതിനിടെ ഒരു നാലക്ക നമ്ബര്‍ പറഞ്ഞ ഇയാള്‍ കഴിഞ്ഞ ദിവസത്തെ ലോട്ടറിയുടെ ഫലത്തില്‍ അതുണ്ടോയെന്ന് നോക്കാന്‍ ആവശ്യപ്പെട്ടു.

കാര്‍ത്യായനി ലോട്ടറിയുടെ ഫലം നോക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന പേപ്പറിനുള്ളില്‍ കുറെ ലോട്ടറികള്‍ മാറ്റിയ ശേഷം ബാക്കി തിരികെ നല്‍കുകയായിരുന്നു. നാല് ലോട്ടറി എടുത്തെന്ന് പറഞ്ഞ് ഇതിന്റെ തുകയായ 200 രൂപ നല്‍കിയ ശേഷം ഇയാള്‍ വേഗത്തില്‍ പോകുകയായിരുന്നു. എണ്ണം കുറഞ്ഞതായി തോന്നിയ കാര്‍ത്യായനി നോക്കിയപ്പോഴാണ് അമ്ബതോളം ടിക്കറ്റ് നഷ്ടപ്പെട്ടതായി മനസ്സിലായത്. ഇതോടെ പരിസരത്ത് ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ജ്വല്ലറിയിലെ സി.സി ടി.വി കാമറയില്‍നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇതടക്കമാണ് കാര്‍ത്യായനി പൊലീസില്‍ പരാതി നല്‍കിയത്. 25,00 രൂപയുടെ നഷ്ടമുണ്ടായതായി കാര്‍ത്യായനി പറഞ്ഞു. വീഴ്ചയെ തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ അലട്ടുന്ന കാര്‍ത്യായനി ലോട്ടറി വില്‍പന നടത്തിയാണ് കഴിയുന്നത്. പ്രതിക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡിവൈ.എസ്.പി ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കാര്‍ത്യായനിക്ക് നഷ്ടപ്പെട്ട ലോട്ടറിയുടെ പണം നല്‍കിയത്. പ്രതിയെ പിടികൂടാമെന്ന് പൊലീസ് ഉറപ്പുനല്‍കിയതായും കാര്‍ത്യായനി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!