പീഡന കേസിലെ മുഖ്യ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/IMG-20220411-WA0004.jpg?resize=780%2C470&ssl=1?v=1649647731)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച പീഡനത്തിനിരയാക്കിയ കേസിൽ മുഖ്യ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചു. പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു (51), പെരിന്തൽമണ്ണ മാളിയേക്കൽ ജോണ്സൻ (50) എന്നിവരെ ചോദ്യം ചെയ്യാനാണ് പോക്സോ പ്രത്യേക കോടതിയുടെ അനുമതി തേടിയത്. കേസിലെ ഒന്നാം പ്രതിയും ഇടനിക്കാരനുമായ രഘുവാണ് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പലർക്കും കൈമാറിയത്. പെണ് കട്ടിയെ പിഡനത്തിന് ഇരയാക്കിയ സ്ഥലങ്ങളിൽ കൊണ്ടുപോയി അന്വേഷണം നടത്തുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകണമെന്ന് സ്പെഷൽ പബ്ലിക് പ്രോസികൂട്ടർ പി.ബി.വാഹിദ ആവശ്യപ്പെട്ടു. കേസിൽ പെണ്‍കുട്ടിയുടെ അമ്മയെയും പ്രതി ചേർത്ത് അറസ്റ്റു ചെയ്തിരുന്നു. ഇവരുൾപ്പെടെ എട്ടു പേരെയാണ് ഇതിനോടകം തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികളെ നേരത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ഒന്നാം പ്രതിയുടെ കുമാരമംഗലത്തെ വീട്ടിൽ വച്ച് കുട്ടിയുടെ അമ്മയുടെ അറിവോടെ പീഡനത്തിന് ഇരയാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ടന്നും മറ്റ്പ്രതികളെ കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടതുണ്ടെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.
പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് അഡിഷണൽ സെഷൻസ് ജഡ്ജി പി.വി.അനിഷ് കുമാർ രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കാൻ ജില്ലാ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി.
ജോലി നൽകാമെന്ന വ്യാജേന ആലുവയിലെത്തിച്ച് ലോഡ്ജ് മുറിയിൽ പിഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിന് ഇരയാക്കിയ പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയിരുന്നു.
അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനക്കും വിധേയമാക്കി. വിവിധ സ്ഥലങ്ങളിൽ നടന്ന കുറ്റകൃത്യമായതിനാൽ പ്രതികൾക്കെതിരെ ഏഴു കേസുകൾ തൊടുപുഴ പോലിസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നാണ് സൂചന.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)