ChuttuvattomThodupuzha

തൊടുപുഴ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലില്‍ വിദഗ്ദ ചികിത്സ തേടി പ്രമുഖ കായികതാരങ്ങള്‍

തൊടുപുഴ: ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി ദേശീയ – അന്തര്‍ദേശീയ കായിക താരങ്ങള്‍. തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിലാണ് താരങ്ങള്‍ ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയത്.  ഏഴു കായിക താരങ്ങളാണ് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സ തേടുന്നത്.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ.ജ്യോതി , സ്പോര്‍ട്സ് ആയുര്‍വേദിക് സെല്‍ കണ്‍വീനര്‍ ഡോ.ആര്‍.വിനീത്, മെഡിക്കല്‍ ഓഫീസര്‍ ഡോ.അനുപ്രിയ പി.മണി എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് ചികിത്സ നല്‍കുന്നത്. അന്തര്‍ ദേശീയ കായിക താരങ്ങളായ സുസ്മിത, കാവേരി പാട്ടില്‍ എന്നിവര്‍ ബംഗളുരു സ്വദേശികളാണ്. അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയിലെ താരങ്ങളാണ് ഇരുവരും. ലോംഗ് ജംപില്‍ മെഡല്‍ ജേതാവായ സുസ്മിത നടുവിനുള്ള വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. അത്ലറ്റിക്സില്‍ മെഡല്‍ നേടിയിട്ടുള്ള കാവേരി പാട്ടീലിന് മസില്‍ വേദനയ്ക്കാണ് ചികിത്സ നല്‍കുന്നത്. ഗുജറാത്തില്‍ നിന്നുള്ള അനില്‍ ബൊംബാനിയ അത്ലറ്റില്‍ ദേശീയ മെഡല്‍ ജേതാവാണ്. കാല്‍പ്പാദത്തിനാണ് അനിലിന് പരിക്കേറ്റത്. പത്തനംതിട്ട സ്വദേശി ഗ്രേസണ്‍ സാം ഫുട്ബോള്‍ താരമാണ്. നടുവേദനയ്ക്കാണ് ഗ്രേസണ്‍ ചികിത്സ തേടുന്നത്. അത്ലറ്റിക്സില്‍ സംസ്ഥാന ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച കെ.നന്ദകിഷോര്‍ ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയാണ്. മസില്‍ വേദനയ്ക്കായാണ് ചികിത്സ തേടുന്നത്. ക്രിക്കറ്റില്‍ യൂണിവഴ്സിറ്റി താരവും രാജാക്കാട് സ്വദേശിയുമായ ആദിനാഥ് സതീശന് തോളെല്ലിനേറ്റ പരിക്കിനാണ് ചികിത്സ നല്‍കുന്നത്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് താരമായ സന്ധ്യ സജീവ് കാല്‍മുട്ടിനേറ്റ പരിക്കുമായാണ് ചികിത്സക്കെത്തിയത്. കരാട്ടേ ചാമ്പ്യന്‍ഷിപ്പുകളില്‍ ജേതാവാണ് തൊടുപുഴ സ്വദേശിനിയായ സന്ധ്യ സജീവ്.   ഒരാഴ്ച കൂടി നീളുന്ന ചികിത്സ പൂര്‍ത്തിയായാല്‍ ഇവര്‍ക്ക് പൂര്‍ണ കായികക്ഷമതയോടെ ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോ.വിനീത് പറഞ്ഞു.  കായിക താരങ്ങള്‍ക്ക് പ്രത്യേക രീതിയിലുള്ള ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അനുപ്രിയ പി.മണി പറഞ്ഞു. താരങ്ങളുടെ കായികക്ഷമത നഷ്ടപ്പെടാതെ പരിക്കുകള്‍ ഭേദമാക്കുകയാണ് ചെയ്യുന്നത്. ഇതിനായി തൈലങ്ങളും മരുന്നും കഷായവും, കൂടാതെ ധാരയും മസിലുകളുടെ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ളതാണ് ചികിത്സാ രീതി.

Related Articles

Back to top button
error: Content is protected !!