ശബരി റെയിൽ പദ്ധതി പുന:സ്ഥാപിക്കണം; ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ അങ്കമാലി- ഏരുമേലി ശബരി റെയിൽ പദ്ധതി പുനസ്ഥാപിക്കണമെന്ന് റൂൾ 377 പ്രകാരം സബ്മിഷനിലൂടെ ഡീൻ കുര്യാക്കോസ് എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് ആരംഭിക്കുകയും പതിനൊന്ന് കിലോ മീറ്റർ പണി പൂർത്തിയാകുകയും ചെയ്ത നൂറ്റിപതിനൊന്ന് കിലോ മീറ്റർ ദൈർഘ്യമുള്ള അങ്കമാലി- ഏരുമേലി – ശബരി റയിൽ പദ്ധതി നടപ്പിലായാൽ ഇന്ത്യയിലെ അറിയപ്പെടുന്ന പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമല, ഭരണങ്ങാനം പള്ളി എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് പെട്ടെന്ന് എത്തിച്ചേരുവാൻ സാധിക്കുകയും ,മധ്യകേരളത്തിന്റെ കാർഷിക, ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് നാഴികകല്ലായി മാറുകയും ചെയ്യും . നടപ്പു സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 100 കോടി രൂപ അനുവദിച്ചു എങ്കിലും നാളിതു വരെ തുടർ നടപടികൾ ഒന്നും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. അവസാനമായി കേന്ദ്രം മുന്നോട്ട് വച്ച പദ്ധതി വിഹിതത്തിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര ഫോർമുലയിൽ കേരളം അനുകൂല നിലപാട് സ്വീകരിച്ചിട്ടു പോലും പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിക്ഷേധാർഹമാണെന്നും, അങ്കമാലി – ഏരുമേലി – പുനലൂർ തിരുവനന്തപുരം ശബരി പദ്ധതി കേരളത്തിന്റെ മൂന്നാമത്തെ റെയിൽപ്പാതയായി പരിഗണിച്ച് എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.