സ്കൂൾ തുറക്കൽ :ജില്ലയിൽ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിൽ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/images-21-3.jpeg?resize=739%2C415&ssl=1?v=1635400562)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കോവിഡിനെത്തുടർന്നുള്ള നീണ്ട ഇടവേള കഴിഞ്ഞ് നവംബർ ഒന്നിനു സ്കൂൾ തുറക്കാനിരിക്കെ ജില്ലയിൽ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിൽ. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണപ്രവർത്തനങ്ങളും സ്കൂളുകളിൽ തകൃതിയായി നടക്കുകയാണ്. ചെറിയ പാളിച്ചകൾ പോലും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതരും പിടിഎയും തദ്ദേശ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തുന്നത്.
വിവിധ സന്നദ്ധസംഘടനകളും രാഷ്ട്രീയ, യുവജന സംഘടനകളും സഹായവുമായി രംഗത്തുണ്ട്. ശക്തമായ മഴയും കെടുതികളും പല സ്കൂളുകളിലെയും ഒരുക്കങ്ങളെ ബാധിച്ചിരുന്നു. മഴ കുറഞ്ഞതിനാലാണ് ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നത്. അധ്യാപകർക്കുള്ള പരിശീലന പരിപാടിയും നടന്നുവരികയാണ്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ ഇതിനോടകം മൂന്നു യോഗങ്ങൾ ചേർന്നിരുന്നു. ഉപജില്ലാ തലത്തിൽ ഉൾപ്പെടെ അവലോകന യോഗങ്ങളും നടത്തി.
ക്ലാസ് മുറികൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ തുടങ്ങിയവ വൃത്തിയാക്കൽ, പരിസരത്തെ കാടുവെട്ടി തെളിക്കൽ, അണുനശീകരണം, ഡെസ്ക്, ബെഞ്ച് മുതലായവയുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയ ജോലികളാണ് നടന്നുവരുന്നത്. സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഫിറ്റ്നസ് നേടാനുള്ള ശ്രമവും നടന്നുവരുന്നു. ഇതിനായി വരുന്ന ഭീമമായ ചെലവ് പല സ്കൂളുകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനു പുറമെ സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങളും അതിനനുസൃതമായ പെരുമാറ്റങ്ങളും വിവരിക്കുന്ന ബോർഡുകളും പോസ്റ്ററുകളും തയാറാക്കുന്നുണ്ട്. കുട്ടികൾ സ്കൂളിൽ പ്രവേശിക്കുന്പോൾ സാനിറ്റൈസർ ലഭ്യമാക്കാനും പനി ലക്ഷണങ്ങൾ പരിശോധിക്കാനും സംവിധാനങ്ങൾ സജ്ജമാക്കും.
ഡിഡിഇ, ഡിഇഒ, എഇഒ എന്നിവരുടെ നേതൃത്വത്തിലുള്ള 22 ടീം ജില്ലയിലെ സ്കൂളുകൾ സന്ദർശിച്ച് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിച്ചു. ഓരോ വിദ്യാലയത്തിലെയും കുട്ടികളുടെ എണ്ണം വിലയിരുത്തി ബയോബബിൾ തയാറാക്കും. എല്ലാ വിദ്യാലയത്തിലും ഹെൽപ് ഡെസ്കും ആരംഭിക്കും. പിടിഎ യോഗംചേർന്ന് ക്രമീകരണം ഉറപ്പുവരുത്തും. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളും സ്കൂളുകൾ സന്ദർശിക്കുന്നുണ്ട്. സുരക്ഷാ, ശുചീകരണ പ്രവർത്തനം പൂർത്തിയാക്കുന്ന കെട്ടിടങ്ങൾക്ക് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും അധികൃതർ പറഞ്ഞു.
അധ്യാപകർ, സ്കൂൾ ജീവനക്കാർ, വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവർ വാക്സിനേഷൻ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തും. ഡൊമിസിലിയറി കെയർ സെന്റർ, സിഎഫ്എൽടിസി എന്നിവയ്ക്കായി ഏറ്റെടുത്തിട്ടുള്ള സ്കൂളുകൾ വിട്ടു നൽകിയിട്ടുണ്ട്. ചില സ്കൂളുകളിൽ ഇപ്പോൾ ദുരിതാശ്വാസ ക്യന്പുകൾ പ്രവർത്തിച്ചു വരികയാണ്. നവംബർ ഒന്നോടെ ഇവയും വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ.
വിദ്യാർഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് ബസ് ഓണ് ഡിമാൻഡ് (ബോണ്ട്) സ്പെഷൽ സർവീസ് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)