സംസ്ഥാനത്തെ സ്കൂളുകൾ ബുധനാഴ്ച മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളായി ക്രമീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/images-1-7.jpeg?resize=739%2C415&ssl=1?v=1642415745)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂവാറ്റുപുഴ : സംസ്ഥാനത്തെ സ്കൂളുകൾ ബുധനാഴ്ച മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളായി ക്രമീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.967 സ്കൂളുകളിലാണ് വാക്സിനേഷന് സൗകര്യമൊരുക്കുക. ഇതിനായി പ്രത്യേക മുറികൾ സജ്ജമാക്കും. 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സിൻ നൽകേണ്ടതെന്നും നിലവിൽ 51 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് നൽകിയെന്നും മന്ത്രി വ്യക്തമാക്കി.രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികൾക്ക് വാക്സിൻ നൽകൂ. വാക്സിനേഷൻ കേന്ദ്രങ്ങളുടെ സമീപത്ത് ആംബുലൻസുകളും സജ്ജീകരിക്കും. അടിയന്തര ആവശ്യങ്ങൾക്കായിട്ടാണിത്. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ ജാഗ്രത കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വെള്ളിയാഴ്ച മുതൽ ഓണ്‍ലൈൻ ക്ലാസുകൾ മാത്രമായിരിക്കും. പത്താം ക്ലാസിനും ഹയർ സെക്കൻഡറി ക്ലാസുകൾക്കും നിലവിലെ പഠനരീതി തുടരും. പരീക്ഷയ്ക്ക് മുൻപ് ഇവരുടെ പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കേണ്ടതുണ്ടെന്നും രണ്ടാഴ്ചയ്ക്ക് ശേഷം സ്ഥിതി വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)