പാമ്പ് പിടുത്തത്തില്‍ പരിശീലനം നൽകി
തൊടുപുഴ: പാമ്പ് പിടുത്തത്തില്‍ തൊടുപുഴയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കി.ഇന്നലെ രാവിലെ മുതല്‍ തൊടുപുഴ അഗ്നിരക്ഷാ നിലയത്തില്‍ തിരുവനന്തപുരം കേരളാ ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വനംപരിസ്ഥിതി, പാമ്പ്
പാമ്പ് വിഷം, പാമ്പ് വിഷമേറ്റാലുള്ള പ്രഥമ ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് നല്‍കി. യോഗത്തില്‍ തൊടുപുഴ അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.കെ. ജയറാം അദ്ധ്യക്ഷത വഹിച്ചു. ഗ്രേഡ് സീനിയര്‍ ഫയര്‍ ഓഫീസര്‍ ബില്‍സ് ജോര്‍ജ്ജ്, പോസ്റ്റ് വാര്‍ഡന്‍ അബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഇരുപത്തഞ്ചോളം പേര്‍ക്ക് വനംവകുപ്പ് പാമ്പിനെ പിടിക്കുന്നതിനുള്ള ലൈസന്‍സും സര്‍ട്ടിഫിക്കറ്റും നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയതോടുകൂടി തൊടുപുഴ അഗ്‌നി രക്ഷാ നിലയത്തിന് കീഴില്‍ വരുന്ന തൊടുപുഴ നഗരസഭയിലും 10 പഞ്ചായത്തുകളിലും പാമ്ബിനെ പിടികൂടി അവയെ പുനരധിവസിപ്പിക്കുന്നതിന് പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാകും. പ്രതിഫലേച്ഛ കൂടാതെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് പ്രായ- ലിംഗ ഭേദമില്ലാതെ കേരള അഗ്‌നിരക്ഷാ വകുപ്പിന് കീഴിലുള്ള കേരള സിവില്‍ ഡിഫന്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ www.cds.fire.kerala.gov.in എന്ന സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.