കുട്ടിക്കർഷകനു മിൽമയുടെ സ്നേഹോപഹാരം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/IMG-20220212-WA0007.jpg?resize=780%2C470&ssl=1?v=1644672385)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അറക്കുളം: പഠനത്തിനൊപ്പം 16 പശുക്കളെ വളർത്തി ക്ഷീരമേഖലയിൽ വിസ്മയം സൃഷ്ടിച്ച കുട്ടിക്കർഷകനു മിൽമയുടെ സ്നേഹോപഹാരം. എട്ടാംക്ലാസ് വിദ്യാർഥിയായ വെള്ളിയാമറ്റം കിഴക്കേപറന്പിൽ മാത്യു ബെന്നിക്കാണ് മിൽമ എറണാകുളം മേഖല ഒന്നരലക്ഷം രൂപ തൊഴുത്ത് നിർമിക്കാൻ അനുവദിച്ചത്. ആനുകൂല്യവിതരണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ജലസേചന വകുപ്പിന്റെ കീഴിലുള്ള മലങ്കര ജലാശയം, വിവിധ ഡാമുകൾ എന്നിവിടങ്ങളിൽ ഒരുക്കുന്ന ടൂറിസം വികസന പദ്ധതികളോടനുബന്ധിച്ച് മിൽമയുടെ വിപണന ഷോപ്പുകൾ തുറക്കുന്നതിന് അനുമതി നൽകുമെന്ന് മന്ത്രി പറഞ്ഞു.
മാത്യുവിനും മറ്റു സഹോദരങ്ങൾക്കും 18 വയസ് പൂർത്തിയാകാത്തതിനാൽ ഡ്രൈവിംഗ് ലൈസൻസില്ല. അതിനാൽ അറക്കുളത്തുനിന്നും പാൽ ശേഖരിക്കാനെത്തുന്ന വാഹനത്തിൽ കയറ്റി അയയ്ക്കുകയാണ് പതിവ്. മക്കളുടെ കാലിവളർത്തലിന് പ്രോൽസാഹനവും പിന്തുണയുമായി മാതാവ് ഷൈനി ബെന്നിയും ഒപ്പമുണ്ട്.
അറക്കുളം ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോണ് തെരുവത്ത് അധ്യക്ഷത വഹിച്ചു. വാർഡംഗം ഷിബു ജോസഫ്, മേഖല യൂണിയൻ മാനേജിംഗ് ഡയറക്ടർ വിൽസണ് ജെ. പുറവക്കാട്ട്, സംഘം പ്രസിഡന്റ് ജോസ് ഇടവക്കണ്ടം, വൽസ സതീശൻ എന്നിവർ പ്രസംഗിച്ചു. പിന്നീട് മാത്യു ബെന്നിയുടെ ഭവനത്തിലും മന്ത്രിയും മിൽമ ഭാരവാഹികളും സന്ദർശനം നടത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)