വേനൽ ചൂട് കടുക്കുന്നു : ചുട്ടുപൊളി നാട്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/02/ynews_86169584.jpg?resize=766%2C402&ssl=1?v=1676717926)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വേനൽചൂട് അധികരിച്ചതോടെ പകൽ സമയം നാടു ചുട്ടുപൊള്ളുന്നു. കനത്ത ചൂട് മൂലം ജനജീവിതം ദുസഹമായതിനു പുറമെ പല മേഖലകളിലും ജലക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. പകൽ 37 ഡിഗ്രി സെൽഷ്യസാണ് ലോറേഞ്ചിലെ ഉയർന്ന താപനില. ഇതോടൊപ്പം വൈദ്യുതി മുടക്കവും പതിവായത് ജനങ്ങൾക്ക് ഇരട്ട പ്രഹരമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വേനൽമഴ കാര്യമായ ലഭിക്കാതിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. ഇടയ്ക്ക് ആശ്വാസമായി പലയിടങ്ങളിലും വേനൽമഴ എത്തിയിരുന്നെങ്കിലും ഇതു കാര്യമായി പ്രയോജനം ചെയ്തില്ല. ഇതിനിടെ വൈറൽ പനി ഉൾപ്പെടെ വേനൽക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
ജലക്ഷാമം രൂക്ഷമാകും
വേനൽ നീണ്ടുനിന്നാൽ ജില്ലയിലെ മലയോര മേഖലയിലെ പല പ്രദേശങ്ങളും ജലക്ഷാമത്തിന്റെ പിടിയിലമരും. ഇപ്പോൾത്തന്നെ പല ഭാഗത്തും ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് കടുത്ത ജലക്ഷാമത്തിൽ ദുരിതത്തിലാകുന്നത്. ഇത്തവണ വേനൽ നീണ്ടുനിൽക്കുമെന്ന സൂചനയുള്ളതിനാൽ ജലക്ഷാമം ഉണ്ടാകുമെന്നുറപ്പാണ്. എന്നാൽ, ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും മുൻകരുതൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സാധാരണ വേനൽ കനക്കുന്നതിനുമുന്പേ ജലക്ഷാമം നേരിടുന്നതിനായി പ്രത്യേക ഫണ്ട് അനുവദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ അധികൃതർ സ്വീകരിക്കാറുണ്ട്.സൂര്യാതപത്തിനു സാധ്യതപകൽച്ചൂട് ഉയർന്നതു നിൽക്കുന്നതു നിർമാണ മേഖലയിൽ ജോലിയെടുക്കുന്ന തൊഴിലാളികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ചൂടിന്റെ കാഠിന്യം കൂടിയാൽ നിർമാണ മേഖലകളിലുൾപ്പെടെ ജോലിയ്ക്കു നിയന്ത്രണമേർപ്പെടുത്തും. ഉച്ചസമയത്ത് തൊഴിലാളികൾക്കു വിശ്രമം ഏർപ്പെടുത്തി തൊഴിൽ വകുപ്പിന്റെ ഉത്തരവിറങ്ങും.
ചൂട് അധികരിച്ചതോടെ സൂര്യാതപത്തിനും സാധ്യതയേറിയതായി ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും.
ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസം നേരിട്ടു ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കുന്ന അവസ്ഥയാണ് സൂര്യാതപം. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേത്തുടർന്നു അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാൽ ഉടൻതന്നെ ഡോക്ടറുടെ സേവനം തേടണം.
മുൻകരുതൽ വേണംസൂര്യാതപം ഏറ്റതായി സംശയം തോന്നിയാൽ വെയിലത്തുനിന്ന് തണലത്തേയ്ക്കു മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്തു തണുത്തവെള്ളം കൊണ്ടു ശരീരം തുടയ്ക്കണം. ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുന്നതും ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം ഉൾപ്പെടെ പാനീയങ്ങൾ കുടിക്കാൻ നൽകുന്നതും നല്ലതാണ്. മുതിർന്ന പൗരന്മാർ, കുഞ്ഞുങ്ങൾ, ഗുരുതരമായ രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. പൊള്ളിയ ഭാഗത്തു കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടുകൂടുന്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ടു പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം. ചൂടിന് കാഠിന്യം കൂടുന്പോൾ ദാഹം തോന്നിയില്ലെങ്കിൽപോലും ധാരാളം വെള്ളം കുടിക്കണമെന്നും ഇവർ നിർദേശിക്കുന്നു.
പനി ബാധിതർ 10,759വേനലിൽ പനി ബാധിതരുടെ എണ്ണവും ക്രമാതീതമായി വർധിച്ചു. ജില്ലയിൽ ജനുവരി ഒന്നു മുതൽ ഇന്നലെ വരെ വൈറൽപനി ബാധിച്ചവർ 10,759 പേരാണ്. ജനുവരിയിൽ 7,389 പേരാണ് വൈറൽപനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
ഈ മാസം ഇന്നലെ വരെ 3,370 പേർക്ക് പനി ബാധിച്ചതായാണ് കണക്ക്. കഴിഞ്ഞമാസം അഞ്ചു പേർക്ക് ഡെങ്കിപ്പനിയും രണ്ടു പേർക്ക് എലിപ്പനിയും ബാധിച്ചു. ഇതിനു പുറമെ ചൂടുകാലത്തുണ്ടാകുന്ന ചിക്കൻപോക്സ്, ചെങ്കണ്ണ് എന്നിവ പടരാനും സാധ്യതയേറിയിട്ടുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)