ജില്ലയിലെ പത്താം ക്ലാസ് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതാൻ തയാറെടുക്കുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/images-18.jpeg?resize=766%2C400&ssl=1?v=1646880701)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കോവിഡ് വ്യാപനം ഉയർത്തിയ പ്രതിസന്ധികൾ കുറഞ്ഞതോടെ ജില്ലയിലെ പത്താം ക്ലാസ് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതാൻ തയാറെടുക്കുന്നു. മോഡൽ പരീക്ഷ 16നും വാർഷിക പരീക്ഷ 31നുമാണ് ആരംഭിക്കുന്നത്. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങിയതോടെ അധ്യയനം കൂടുതൽ സജീവമായതായും പാഠഭാഗങ്ങൾ നിശ്ചിത സമയത്ത് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതായും അധ്യാപകർ പറയുന്നു.
പ്രതിസന്ധികളെ തരണം ചെയ്ത് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ കുട്ടികളെ സജ്ജരാക്കുന്നതിനുള്ള അന്തിമഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നത്.
പരീക്ഷാ കേന്ദ്രങ്ങൾ 162
6,085 ആണ്‍കുട്ടികളും 5,543 പെണ്കുട്ടികളുമടക്കം 11,628 വിദ്യാർഥികളാണ് ഇത്തവണ ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതിൽ 3,391 പേർ സർക്കാർ സ്കൂളുകളിൽനിന്നും 7,371 പേർ എയ്ഡഡ് സ്കൂളുകളിൽ നിന്നും 661 പേർ അണ് എയ്ഡഡ് സ്കൂളുകളിൽ നിന്നും 205 പേർ ഐഎച്ച്ആർഡിയിൽ നിന്നുമാണ്. 1654 പട്ടികജാതി വിദ്യാർഥികളും 661 പട്ടികവർഗ വിദ്യാർഥികളും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടുന്നു. സർക്കാർ മേഖലയിൽ 79, എയ്ഡഡ് 70, അണ് എയ്ഡഡ് എട്ട്, ഐഎച്ച്ആർഡി അഞ്ച് എന്ന കണക്കിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.
വിദ്യാർഥികൾ കൂടുതൽ
കല്ലാറിൽ
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന സർക്കാർ സ്കൂൾ കല്ലാർ ജിഎച്ച്എസാണ്. 378 പേർ ഇവിടെ പരീക്ഷയെഴുതും. എയ്ഡഡിൽ കരിമണ്ണൂർ സെൻറ് ജോസഫ്സ് എച്ച്എസ്എസും -322, അണ് എയ്ഡഡിൽ കട്ടപ്പന ഒസാനം ഇഎംഎസ്എച്ച്എസും -171 ,ഐഎച്ച്ആർഡിയിൽ അടിമാലി ടിഎച്ച്എസും-84 ആണ് വിദ്യാർഥികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. ഏറ്റവും കുറവ് വിദ്യാർഥികൾ യഥാക്രമം ശാന്തൻപാറ ജിഎച്ച്എസ് -അഞ്ച്, മുക്കുളം എസ്ജിഎച്ച്എസ് -ആറ്, നെടുങ്കണ്ടം എസ്ടിഎ -മൂന്ന്, പുറപ്പുഴ ജിടിഎച്ച്എസ് -25 എന്നി സ്കൂളുകളിലാണ്.
മുൻകരുതൽ തുടരും
കോവിഡ് വ്യാപനം പൂർണമായി മാറാത്ത സാഹചര്യത്തിൽ കഴിഞ്ഞതവണ പരീക്ഷയ്ക്ക് സ്വീകരിച്ച മുൻകരുതലുകളും മാനദണ്ഡങ്ങളും പൂർണമായും ഇത്തവണയും തുടരുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ് പറഞ്ഞു. പാഠഭാഗങ്ങൾ പൂർണമായും പഠിപ്പിച്ചുകഴിഞ്ഞു. റിവിഷനാണ് ഇപ്പോൾ നടക്കുന്നത്. കുട്ടികളെ പരീക്ഷയ്ക്ക് സജ്ജരാക്കാൻ മാർഗനിർദേശങ്ങളും മറ്റും നൽകുന്നതിനും സംശയനിവാരണത്തിനും പല സ്കൂളുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെയും വൈകുന്നേരവുമായി പ്രത്യേകം ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞതവണ
റിക്കാർഡ് തിളക്കം
കഴിഞ്ഞ തവണ 5,824 ആണ്‍കുട്ടികളും 5,443 പെണ്കുട്ടികളുമടക്കം 11,267 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. 99.38 ശതമാനം എന്ന റിക്കാർഡ് വിജയമാണ് ജില്ല നേടിയത്. 5,774 ആണ്‍കുട്ടികളും 5,423 പെണ്കുട്ടികളുമടക്കം 11,197 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 2,785 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 54 സർക്കാരും 59 എയ്ഡഡും പത്ത് അണ് എയ്ഡഡുമടക്കം 123 സ്കൂളുകൾ നൂറ് മേനി വിജയം സ്വന്തമാക്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)