Kerala

ബാര്‍ കോഴ ആരോപണം അടിസ്ഥാനമില്ലാത്തത് , സര്‍ക്കാരിനെ ബാധിക്കില്ല ; വി.ശിവന്‍കുട്ടി

തിരുവനന്തപുരം : ബാര്‍ കോഴ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിനെ ബാധിക്കുന്ന പ്രശ്‌നമില്ലെന്നും ഏതോ കോണില്‍ നിന്ന് പടച്ചു വിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പച്ച നുണയെന്ന് എം വി ഗോവിന്ദനും എം ബി രാജേഷും പറഞ്ഞു കഴിഞ്ഞു. മന്ത്രി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം എന്തിനും ഏതിനും പ്രതിഷേധം ഉയര്‍ത്തുന്നവരാണ്. നോട്ട് എണ്ണുന്ന യന്ത്രം വി ഡി സതീശന്റെ വീട്ടില്‍ ഉണ്ടോ എന്ന് സതീശന്‍ ആദ്യം നോക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം പഴയ ബാര്‍കോഴ പോലെയല്ല പുതിയതെന്നും പ്രതികരിച്ചു.പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമുണ്ടെന്ന വെളിപ്പെടുത്തല്‍ കേട്ടിരുന്നുവെന്നും ശബ്ദരേഖ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നുവെന്നുമാണ് നേരത്തെ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചത്. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നുമാണ് മന്ത്രി പറഞ്ഞത്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നടപടികളില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം ബാര്‍ കോഴ വിവാദത്തില്‍ പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കമെന്ന എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. ഇതുസംബന്ധിച്ച് മന്ത്രി എംബി രാജേഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്. ഈ പരാതിയാണ് ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് കൈമാറിയത്. അന്വേഷണ രീതി ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് നല്‍കിയ കത്തില്‍ സംസ്ഥാന എക്‌സൈസ് മന്ത്രി എംബി രാജേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!