IdukkiKeralaLocal Live

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

ഇടുക്കി:വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു. കേസില്‍ കോടതി വെറുതെവിട്ട അര്‍ജുനന്റെ പിതൃസഹോദരനാണ് ഇരുവരെയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചത് ശനിയാഴ്ച രാവിലെ 11ഓടെ വണ്ടിപ്പെരിയാര്‍ പശുമല കവലയിലാണ് സംഭവം. അര്‍ജുനന്റെ പിതാവിന്റെ സഹോദരന്‍ പാല്‍രാജിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുതുടയിലും വയറ്റിലും പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ആദ്യം വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പിതാവും മുത്തച്ഛനും വണ്ടിപ്പെരിയാര്‍ ധര്‍മാവലിയില്‍ മരണാനന്തരചടങ്ങിന് പോകുന്നതിനിടെയായിരുന്നു സംഭവം. പശുമല ജങ്ഷനില്‍ ഇവരെ വാഹനത്തില്‍ കണ്ട പാല്‍രാജ് അസഭ്യം പറയുകയും വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.വാഹനത്തില്‍നിന്ന് ഇറങ്ങിയ ഇരുവരും ഇത് ചോദ്യം ചെയ്തതോടെ ഉണ്ടായ വാക്കേറ്റത്തിനിടയിലാണ് പാല്‍രാജ് കുത്തിയത്. ആക്രമണത്തിനുശേഷം പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2021 ജൂണ്‍ 30നാണ് ആറ് വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അയല്‍വാസി അര്‍ജുനനെ കട്ടപ്പന അതിവേഗ കോടതി കഴിഞ്ഞ 14ന് വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കുകയും പ്രതിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തതിന് പിന്നാലെയാണ് ബന്ധുക്കള്‍ക്കുനേരെ ആക്രമണംഉണ്ടായത്.

Related Articles

Back to top button
error: Content is protected !!