ChuttuvattomThodupuzha

പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാതായി; ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ

തൊടുപുഴ: പീഡനത്തിനിരയായി അടിമാലിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 കാരിയെ തൊടുപുഴയില്‍ നിന്ന് കാണാതായി. ശനിയാഴ്ച പകലാണ് പെണ്‍കുട്ടിയെ കാണാതായത്. ഹൈറേഞ്ചിലെ സ്‌കൂളില്‍ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയെഴുതിയ ശേഷം തൊടുപുഴയിലെ നിര്‍ഭയ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റാനായിരുന്നു അധികൃതരുടെ ശ്രമം. ഇതിനായി തൊടുപുഴയിലെത്തിയപ്പോഴാണ് കാണാതായതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡിനൊപ്പം ബസിലാണ് പെണ്‍കുട്ടി തൊടുപുഴയിലെത്തിയത്. സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം സെക്യൂരിറ്റി ഗാര്‍ഡിന് മനസിലായത്. മുമ്പുള്ള ജംഗ്ഷനില്‍ ഇറങ്ങിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ജീവനക്കാരി വിവരമറിയച്ചതനുസരിച്ച് തൊടുപുഴ പോലീസ് അന്വേഷണം തുടങ്ങി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്ത് നിന്നും പെണ്‍കുട്ടിയുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. എറണാകുളത്തേക്ക് പോകാനുള്ള സാധ്യത അറിഞ്ഞ പോലീസ് അവിടെയും അന്വേഷിച്ചെങ്കിലും സൂചനകള്‍ ലഭിച്ചില്ല. ഇതിനിടയില്‍ തൊടുപുഴ വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷന്‍ വരെ കുട്ടി നടന്നുവരുന്നതായി സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായും തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്തവരടക്കം അഞ്ചുപേരെ അടിമാലി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!