അപര്യാപ്തതയുടെ നടുവിൽ മൂലമറ്റം അഗ്നിരക്ഷാ സേന
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/2132917-untitled-1.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: സംസ്ഥാനത്തൊട്ടാകെ വൈദ്യുതി വിതരണം ചെയ്യുന്ന മൂലമറ്റം വൈദ്യുതി നിലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഫയർ സ്റ്റേഷന്റെ അവസ്ഥ വളരെ പരിതാപകരമാണ്. അരനൂറ്റാണ്ടിന്റെ പഴക്കമുള്ള പഴയ ഒരു ഗോഡൗണിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മാനത്ത് കാറുകണ്ടാൽ സ്റ്റേഷൻ കെട്ടിടത്തിൽ ഈർപ്പം പനിച്ചിറങ്ങും. ഈ കെട്ടിടത്തിൽ ഇനിയൊരു മഴക്കാലം കൂടി എങ്ങനെ കഴിച്ചുകൂട്ടുമെന്ന ചിന്തയിലാണ് ഉദ്യോഗസ്ഥർ. മാസങ്ങൾക്കു മുമ്പാണ് റവന്യു വകുപ്പ് സ്ഥലം അഗ്നിശമനസേനയുടെ പേരിൽ കൈമാറി നൽകിയത്. ഇതിനിടെ ഇവിടെ കെട്ടിടം നിർമിക്കാൻ അനുവദിച്ച 50 ലക്ഷം രൂപ ലാപ്സായി. തകരഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി വിട്ടുനൽകിയ സ്ഥലത്തുള്ള പഴയ സ്റ്റോർ റൂം ചില്ലറ അറ്റകുറ്റപ്പണി നടത്തിയാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മഴയെത്തിയാൽ ഒരു തുള്ളി പോലും പുറത്തുപോകില്ല.
കമ്പ്യൂട്ടർ മുറിയും ജീവനക്കാരുടെ വിശ്രമമുറിയുമടക്കം എല്ലാ മുറികളിലും വെള്ളപ്പൊക്കമാകും. വലിയ ഹാളിനെ പലതായി തിരിച്ച് ഓഫിസ്, വിശ്രമമുറി, കമ്പ്യൂട്ടർ മുറി, അടുക്കള എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. വലിയ ഹാളായതിനാൽ വായൂസഞ്ചാരവും കുറവാണ്. കനാൽ കരയിൽ കാടുകയറിയ സ്ഥലത്തിനു സമീപത്തായതിനാൽ ഇഴജന്തുക്കളും ആവശ്യത്തിനുണ്ട്.
പൊട്ടിത്തെറികൾ സംഭവിച്ചിട്ടുള്ളതും അതിന് ഏറെ സാധ്യതയുള്ളതുമായ ഈ പ്രദേശത്ത് സർവ സജ്ജീകരണങ്ങളോടെ ഫയർസ്റ്റേഷൻ ആവശ്യമാണ്. എന്നാൽ ഇവിടെ ആകെയുള്ളത് ഒരു ഫയർ എൻജിനും ഒരു ആംബുലൻസും ഒരു ജീപ്പും മാത്രമാണ്. പവർ ഹൗസ് സ്ഥിതി ചെയ്യുന്ന ഇവിടെ എമർജൻസി ടെണ്ടർ എന്ന സർവ സന്നാഹങ്ങളുമുള്ള വാഹനം അത്യാവശ്യമാണ്. എമർജൻസി ടെണ്ടർ എന്ന വാഹനത്തിൽ അപകടത്തിൽപെടുന്നവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്ത് എടുക്കാൻ സഹായിക്കുന്നത് ഉൾപ്പടെയുള്ള ആധുനിക ഉപകരണങ്ങൾ വരെയുണ്ട്. 150ഓളം ആധുനിക ഉപകരണങ്ങൾ വരെ ഈ ഒറ്റ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യുതിനിലയങ്ങളിലെ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനാവശ്യമായ ഒരു ഉപകരണവും ഇവിടെയില്ല. വൈദ്യുതോപകരണങ്ങൾക്കും ഓയിൽ പോലുള്ള വസ്തുക്കളിൽ തീപിടിത്തമുണ്ടായാൽ പ്രത്യേകതരം ഉപകരണങ്ങളാണ് തീകെടുത്താൻ ഉപയോഗിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ആവശ്യമായ ബ്രീത്തിങ് അപ്പാരറ്റസ് പോലും വേണ്ടത്ര മൂലമറ്റം ഫയർസ്റ്റേഷനിൽ ഇല്ല. പവർഹൗസിലെ തീപിടിത്തത്തിൽ രണ്ട് യുവ എൻജിനീയർമാർ മരിച്ചതിനെ തുടർന്ന് അനുവദിച്ചതാണ് ഈ അഗ്നിശമനകേന്ദ്രം. പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഇവിടേക്കാവശ്യമായ സെർച് ലൈറ്റ്, റബർ ഡിങ്കി (മുങ്ങലിന് സഹായിക്കുന്ന ഉപകരണം) ഓക്സിജൻ സിലിണ്ടർ, സ്കൂബാ സെറ്റ്, ബ്രീത്തിങ് ഉപകരണങ്ങൾ എന്നിവ പോലും ലഭിച്ചിട്ടില്ല.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)