തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് വിവിധ വിഭാഗങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/IMG-20210924-WA0007.jpg?resize=780%2C470&ssl=1?v=1632455369)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് വിവിധ വിഭാഗങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. അഞ്ചുവർഷം മുന്പ് ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഇതിനാവശ്യമായ ഡോക്ടർമാരുടെ സേവനം ഇനിയും ലഭ്യമായിട്ടില്ല. പ്രതിദിനം നൂറുകണക്കിനു രോഗികൾ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധിയായി തുടരുകയാണ്.
ജില്ലാ ആശുപത്രിയിൽ സ്കാനിംഗ് വിഭാഗത്തിൽ മെഷീൻ ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും ഇവിടെ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ രോഗികൾക്ക് ഇത് പ്രയോജനപ്പെടുന്നില്ല. സാധാരണക്കാരായ രോഗികൾ വലിയ തുക മുടക്കി പുറത്തുള്ള സ്കാനിംഗ് സെന്ററുകളിൽ പോകേണ്ട അവസ്ഥയാണ്. റേഡിയോ തെറാപ്പിസ്റ്റിന്റെയും രോഗ നിർണയം നടത്തുന്ന റേഡിയോ ഡയഗ്നോസ്റ്റിന്റെയും സേവനം ഉണ്ടെങ്കിൽ മാത്രമെ സ്കാനിംഗ് മെഷീൻ പ്രവർത്തിപ്പിക്കാനാകു.
നിലവിൽ ഈ രണ്ടു തസ്തികയിലും ഡോക്ടർമാരില്ല. നേരത്തെ റേഡിയോ തെറാപ്പിസ്റ്റ് ഉണ്ടായിരുന്നെങ്കിലും കോട്ടയത്തേക്ക് സ്ഥലംമാറിപ്പോയി. പുതിയ ഡോക്ടർമാരെ നിയമിക്കാതെ ജില്ലാ ആശുപത്രിയിൽ സ്കാനിംഗ് പുനരാരംഭിക്കാനാവാത്ത സ്ഥിതിയാണ്.
ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് കുറഞ്ഞത് നാല് അസിസ്റ്റന്റ് സർജൻമാരെങ്കിലും വേണമെന്നിരിക്കെ ഇതുവരെ അസി. സർജന്റെ ഒരു തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ള അധിക തസ്തികകളും സൃഷ്ടിക്കേണ്ടതുണ്ട്. ഫിസിഷന്റെ ഒരു തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.
ഒട്ടേറെ രോഗികൾ ഡയാലിസിസിനു ആശ്രയിക്കുന്നതു ജില്ലാ ആശുപത്രിയെയാണ്. എട്ടു വർഷമായി ഇവിടെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും നിലവിൽ നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമല്ല. അതുപോലെ സ്ട്രോക്ക് യൂണിറ്റ് ഉണ്ടെങ്കിലും ന്യൂറോളജിസ്റ്റിന്റെ തസ്തികയും ഇനിയും സൃഷ്ടിച്ചിട്ടില്ല.
വർക്കിംഗ് അറേഞ്ച്മെന്റിൽ ഒരു ന്യൂറോളജിസ്റ്റ് ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്.
കോവിഡ് ബ്രിഗേഡ് വഴി നിയമിച്ചിട്ടുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കാലാവധി ഈ മാസം 30 നു അവസാനിക്കും.
ഇതു നീട്ടി നൽകിയില്ലെങ്കിൽ കോവിഡ് ബാധിതരുടെ ചികിത്സയടക്കം പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ്. ഡോക്ടർമാരുടെ കുറവു മൂലം അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര വിദഗ്ധ ചികിത്സ നൽകുന്ന ട്രോമാ കെയർ സംവിധാനവും ഇതുവരെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)