തൊടുപുഴ നഗരത്തിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കും: ചെയര്മാന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/saneesh-911970.jpg?resize=548%2C309&ssl=1?v=1684131149)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ടിനു കാരണമാകുന്ന അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും ഒഴിപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്. വിവിധ പ്രദേശങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നത് അനധികൃത കൈയേറ്റങ്ങൾ മൂലമാണ്. മഴക്കാലപൂർവ ശുചീകരണം ഏറ്റവും ഭംഗിയായി നിർവഹിച്ച നഗരസഭയാണ് ഇത്.
നഗരസഭയിലെ 35 വാർഡുകളിലും ഈ സാന്പത്തിക വർഷം 40,000 രൂപ വീതം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിരുന്നു. ഇതു കൂടാതെ ടൗണ്‍ വാർഡുകൾക്ക് മാത്രമായി പ്രത്യേക ഫണ്ടും അനുവദിച്ചിരുന്നു.
നഗരത്തിലെ ഓടകൾ, അഴുക്കുചാലുകൾ, പൊതു ഇടങ്ങൾ തുടങ്ങി വെള്ളമൊഴുക്കു തടസപ്പെടുത്തുന്ന എല്ലാ മേഖലയും ഈ തുക ഉപയോഗിച്ച് മഴക്കാലത്തിന് മുന്‍പുതന്നെ വൃത്തിയാക്കിയിട്ടുണ്ട്. എന്നാൽ, പല ഓടകളിലൂടെയും വിവിധ തരത്തിലുള്ള കേബിളുകളും പൈപ്പുകളും കടന്നു പോകുകയാണ്.
ശക്തമായ മഴയിൽ വെള്ളത്തോടൊപ്പം ഒഴുകി വരുന്ന വസ്തുക്കളും ഓടകളിലേക്കും തോടുകളിലേക്കും വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളും മറ്റും ഓടയിലുള്ള കേബിളുകളിലും പൈപ്പുകളിലും തടഞ്ഞ് വെള്ളമൊഴുക്ക് പൂർണമായും തടസപ്പെടുന്നു. ഇതിനു പുറമെ തോടുകളും പുറന്പോക്കുകളും ഓടകളും കൈയേറി അനധികൃത നിർമാണങ്ങൾ നടത്തിയത് വെള്ളക്കെട്ടിന് ആക്കം കൂട്ടിയതായും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)