ജില്ലയിൽ ഹര്‍ത്താല്‍ പൂര്‍ണ്ണം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/n4461642941669564077965920bdec6e5803d58a47828736bebecfd427aaa042a72050d3ef25685b7f61b3a.jpg?resize=600%2C350&ssl=1?v=1669600719)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ഭൂ പതിവ് ചട്ട ഭേദഗതിയിലും നിര്‍മാണ നിരോധനത്തിലും പ്രതിഷേധിച്ചു യു.ഡി.എഫ് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില നന്നേ കുറഞ്ഞു. പെട്രൊള്‍ പമ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടുകയും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ചുരുങ്ങുകയും ചെയ്തതോടെ ജില്ലയിലെത്തിയ ശബരിമല തീര്‍ഥാടകരും വലഞ്ഞു. പ്രധാന നഗരങ്ങളായ തൊടുപുഴ, കട്ടപ്പന, കുമളി, അടിമാലി, നെടുങ്കണ്ടം, ചെറുതോണി എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പലയിടത്തും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സമരാനുകൂലികള്‍ തടയുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടന്നത്. ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി. ബസുകളാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ 1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വ്യവസായ മന്ത്രി പി. രാജീവ് സംരംഭകരുമായി സംവദിക്കാന്‍ എത്താന്‍ നിശ്ചയിച്ചിരുന്ന ദിവസമായതിനാലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനെ തുടര്‍ന്ന് മന്ത്രിയുടെ സന്ദര്‍ശനം മാറ്റിവച്ചിരുന്നു. അവശ്യ സര്‍വീസുകളും ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)