ആരോഗ്യ വിഭാഗത്തിനുണ്ടായ പിഴവുമൂലം ഓണക്കച്ചവടം നഷ്ടമായി മുട്ടത്തെ വ്യാപാരികൾ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/images-3-9.jpeg?resize=739%2C415&ssl=1?v=1629773734)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: ആരോഗ്യ വിഭാഗത്തിനുണ്ടായ പിഴവുമൂലം ഓണക്കച്ചവടം നഷ്ടമായി മുട്ടത്തെ വ്യാപാരികൾ. ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവ് പ്രകാരം മുട്ടം പഞ്ചായത്ത് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കർശന നിയന്ത്രണം ആവശ്യമായ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയിൽ വന്നു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ നിരക്ക് അടിസ്ഥാനമാക്കി അയ്യപ്പൻകോവിൽ, കുമാരമംഗലം, മുട്ടം പഞ്ചായത്തുകളിലാണ് കർശന ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മുട്ടം പഞ്ചായത്തിൽ ഡബ്ല്യുഐപിആർ 7.32 മാത്രമാണെന്നും ജനസംഖ്യാ കണക്കിലെ അപാകതയാണ് ഉയർന്ന ഡബ്ല്യുഐപിആറിന് കാരണമായതെന്നും പഞ്ചായത്ത് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കഴിഞ്ഞ 12 മുതൽ 18 വരെ പഞ്ചായത്തിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 83 ആണെന്നും ജനസംഖ്യ 11,329 ആണെന്നും അതിനാൽ ഡബ്ല്യുഐപിആർ 7.35-ൽ താഴെയാണെന്നും പഞ്ചായത്ത് റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്ന് മുട്ടം പഞ്ചായത്തിലെ ഡബ്ല്യുഐപിആർ എട്ടിൽ കൂടുതലാണെന്ന് കണ്ടതോടെ കഴിഞ്ഞദിവസം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ കളക്ടർ ഇളവ് അനുവദിച്ചു.
എന്നാൽ ആരോഗ്യ വകുപ്പിന്റെ കണക്ക് തെറ്റിയത് മുട്ടത്തെ വ്യാപാര മേഖലയ്ക്ക് ഇരുട്ടടിയായി. ഉത്രാട ദിവസത്തിൽ രാവിലെ തുറക്കാൻ സമ്മതിച്ച കടകൾ ഉച്ചയോടെ പോലീസ് നിർബന്ധമായി അടപ്പിച്ചു. വസ്ത്രശാലകൾ ഉൾപ്പെടെയുള്ളവ അടപ്പിച്ചതോടെ നാട്ടുകാർക്ക് ഓണക്കോടിയെടുക്കാൻ മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ടിവന്നു. പായസമേളകളുടെ ബോർഡുവെച്ച് പായസം വിൽപനയ്ക്ക് വച്ചിരുന്ന ബേക്കറി ഉൾപ്പെടെയുള്ള കടകളിൽ ഉത്രാടദിവസം കാര്യമായ വിൽപന നടന്നില്ല. വലിയ കടകൾ അടച്ചതോടെ ടൗണ്‍ വിജനമായി. ആരോഗ്യ വിഭാഗം ജില്ല ഓഫീസിലുണ്ടായ പിഴവാണ് കർശന നിയന്ത്രണ ഉത്തരവ് ഇറങ്ങാൻ കാരണം.
ഇതിനിടെ ചില കടകൾ തുറന്നെങ്കിലും അവർക്കെതിരെ മുട്ടം പോലീസ് കേസെടുത്ത് അടപ്പിക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ മൂലം ദുരിതത്തിലായ വസ്ത്രവ്യാപാരികൾക്ക് ഓണക്കാലത്തെ ഇളവുകൾ ഗുണകരമാകുമെന്ന് കരുതിയിരുന്നു.
ഇതാണ് ആരോഗ്യ വകുപ്പിന്റെ വ്യക്തതയില്ലാത്ത കണക്ക് കർശന നിയന്ത്രണം വന്നതോടെ ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കേണ്ടിയിരുന്ന ഓണത്തലേന്ന് തുണിക്കടകൾ അടക്കേണ്ട ഗതികേടുണ്ടായി. എന്നാൽ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും. ഡബ്ല്യുഐപിആർ എട്ടിൽ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തുന്നത്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)