ജില്ലയിൽ കോണ്‍ഗ്രസിനെ നയിക്കാൻ സി.പി. മാത്യു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/IMG-20210829-WA0064.jpg?resize=780%2C470&ssl=1?v=1630289724)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലയിൽ കോണ്‍ഗ്രസിനെ നയിക്കാൻ സി.പി. മാത്യുവിനെ നിയോഗിച്ചതോടെ ഇടുക്കിയിൽ പാർട്ടിക്ക് പുതിയ മുഖം നൽകാൻ കഴിയുമെന്ന് പ്രതീക്ഷ.
കെഎസ്യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. കെഎസ്യു തൊടുപുഴ ന്യൂമാൻ കോളജ് യൂണിറ്റ് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
പിന്നീട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ഡിസിസി സെക്രട്ടറി, തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ്, കെപിസിസി നിർവാഹകസമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. തെക്കുംഭാഗം ചവിട്ടാനിയിൽ കുടുംബാംഗമായ സി.പി. മാത്യു ഇപ്പോൾ തൊടുപുഴ മുതലക്കോടത്താണ് താമസം.
സി.പി. മാത്യുവിനെകുറിച്ച് പ്രവർത്തകർ പറയുന്ന പ്രധാന കാര്യം ചങ്കുറപ്പോടെ ഏതു പ്രശ്നത്തിലും സിപി ഇടപെടുമെന്നതാണ്. പലപ്പോഴും പ്രതിസന്ധികൾ മാത്രം നേരിട്ടിട്ടും അതിനെ മനക്കരുത്തോടെ നേരിട്ട നേതാവാണ് സി.പി. മാത്യു. പ്രവർത്തകർക്ക് ഒരു പ്രശ്നം നേരിട്ടാൽ ഏതുസമയത്തും ഓടിയെത്തും.
പരിചയസമ്പന്നന്നാണെങ്കിലും പലപ്പോഴും അവസരങ്ങൾ നഷ്ടമായി. എങ്കിലും ആരോടും പരാതിയില്ലാതെ പ്രവർത്തന രംഗത്ത് സജീവമായിരുന്നു ഈ നേതാവ്. കോണ്‍ഗ്രസിനെ ജില്ലയുടെ വികാരമായി നിലനിർത്താൻ ശ്രമിക്കുമെന്നു സി.പി. മാത്യു പറഞ്ഞു.
പാർട്ടിക്ക് ജില്ലയിൽ എംഎൽഎമാരില്ലായെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള പ്രവർത്തനം നടത്തും. സംഘടനാസംവിധാനം കൂടുതൽ സജീവമാക്കാൻ പരിശ്രമിക്കും. ബൂത്തുതലം മുതലുള്ള നേതാക്കളെയും പ്രവർത്തകരെയും ഏകോപിപ്പിച്ചു മുന്‍പോട്ടു കൊണ്ടുപോകാനുള്ള ശ്രമമായിരിക്കും നടത്തുക. പാർട്ടി നൽകിയ അംഗീകാരം പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി വിനിയോഗിക്കുമെന്നും സി.പി. മാത്യു പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)