തൊടുപുഴ താലൂക്ക് പട്ടയവിതരണം പി. ജെ ജോസഫ് എംഎൽഎ നിർവഹിച്ചു
തൊടുപുഴ : തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച താലൂക്ക് പട്ടയ വിതരണം പി.ജെ. ജോസഫ് എംഎല്‍എ. ഉദ്ഘാടനം ചെയ്തു. പട്ടയം ലഭിച്ച ഭൂവുടമകള്‍ക്കിത് വലിയ പ്രയോജനകരമാണെന്ന് എംഎല്‍എ. പറഞ്ഞു. പതിറ്റാണ്ടുകളായി പരിഹരിക്കാതെ കിടന്ന പട്ടയ പ്രശ്‌നത്തിന് ഒരു പരിധിവരെ ആശ്വാസമാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് പട്ടയം കൊടുക്കാനായത്. ഇതിന് സംസ്ഥാന സര്‍ക്കാരിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും എംഎല്‍എ. പറഞ്ഞു.
തൊടുപുഴ നഗരസഭാ വൈസ്‌ചെയര്‍മാന്‍ ജെസ്സി ജോണി ചടങ്ങില്‍ അദ്ധ്യക്ഷയായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി. മത്തായി, പി.പി. ജോയി, ജോണ്‍ നെടിയപാല, ജിമ്മി മറ്റത്തിപ്പാറ, ഫിലിപ്പ് സ്റ്റീഫന്‍ ചേരിയില്‍, പി.എം. നിസ്സാമുദ്ദീന്‍, കെ.കെ. ഭാസ്‌കരന്‍, എം.ജെ. ജോണ്‍സണ്‍, പി.പി. അനില്‍കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൊടുപുഴ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി സ്വാഗതവും കരിമണ്ണൂര്‍ എല്‍.എ. തഹസില്‍ദാര്‍ ജോസ്.കെ.ജോസ് നന്ദിയും പറഞ്ഞു. തൊടുപുഴ താലൂക്കില്‍ 255 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. തൊടുപുഴ താലൂക്ക് ഓഫീസില്‍ നിന്നും 50 പട്ടയങ്ങളാണ് ഇത്തവണ നല്‍കുക. കോടിക്കുളം 18, കുമാരമംഗലം 26, ആലക്കോട് 1, കരിങ്കുന്നം 1, വണ്ണപ്പുറം 4 എന്നിങ്ങനെയാണ് നല്‍കുന്നത്. കരിമണ്ണൂര്‍ ഭൂമി പതിവ് ഓഫീസില്‍ നിന്നും 205 പട്ടയങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഉടുമ്പന്നൂര്‍ 195, വണ്ണപ്പുറം 1, വെള്ളിയാമറ്റം 9. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തൊടുപുഴ താലൂക്ക് ഓഫീസ്, കരിമണ്ണൂര്‍ ഭൂമി പതിവ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള 10 പേര്‍ക്ക് മാത്രമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നേരിട്ട് പട്ടയം കൈമാറിയത്. ബാക്കിയുള്ളവരെ മറ്റ് ദിവസങ്ങളില്‍ അതത് ഓഫീസുകളിലേക്ക് വിളിച്ച് വരുത്തി പട്ടയം കൈമാറും.