Thodupuzha

ജില്ലാ ആശുപത്രിയെ മനപൂര്‍വം ഇകഴ്ത്താന്‍ ശ്രമം: അഡ്വ ജോസഫ് ജോണ്‍

തൊടുപുഴ: കോവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനം നല്‍കിയ തൊടുപുഴ ജില്ലാ ആശുപത്രിയെ ഇകഴ്ത്തി അപമാനിക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) നേതാവിന്റെ ശ്രമം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ അഡ്വ ജോസഫ് ജോണ്‍ പ്രസ്താവിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി ഇടുക്കി ജില്ലയിലെ ആതുര സേവന രംഗത്തെ ഏറ്റവും മികച്ച സ്ഥാപനമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന ഈ സ്ഥാപനത്തില്‍ മുന്‍കാലങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് പി ജെ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരുക്കിയത്. 70,000 വും 50,000 വും ചതുശ്ര അടി വിസ്തീര്‍ണമുള്ള രണ്ടു സമുച്ചയങ്ങള്‍ ആശുപത്രിക്കായി നിര്‍മ്മിച്ചു. ആധുനിക നിലവാരമുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മിച്ചു. സൗജന്യ ഡയാലിസിസ് സംവിധാനവും, കീമോതെറാപ്പി സൗകര്യവും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി പ്രത്യേക സെന്ററുകള്‍ സ്ഥാപിക്കുകയും ചെയ്ത ജില്ലയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയാണിത്. തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ സര്‍ജറി, ഓര്‍ത്തോ, ഡെന്റല്‍, ഒഫ്ത്താല്‍മോളജി ഉള്‍പ്പടെ 50 സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്നുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 15 കോടി രൂപയുടെ പുതിയ കെട്ടിടത്തിന് അനുമതി നല്‍കുകയും, പിന്നീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ കെട്ടിടം കൊവിഡ് ചികിത്സക്കായി പൂര്‍ണ്ണമായും ഉപയോഗിച്ചു വരികയാണ്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എന്‍.എ.ബി.എച് അക്ക്രിഡിറ്റേഷന്‍ നേടിയെടുക്കാനുള്ള എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളും സജ്ജമാക്കിയുള്ള മികച്ച പ്രവത്തനങ്ങളാണ് പി ജെ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നത്. ജില്ലാ ആശുപത്രി ആയി ഉയര്‍ത്തിയതിന് ശേഷം ആശുപത്രിയിലുള്ള ഭരണ സംവിധാനത്തിന് നേതൃത്വം നല്‍കുന്നത് ജില്ലാ പഞ്ചായത്താണ്. എംഎല്‍എയും ജില്ലാ പഞ്ചായത്തും നേതൃത്വം നല്‍കുന്ന മാനേജ്‌മെന്റ് കമ്മിറ്റിയാണ് നയപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും പങ്കെടുത്ത പ്രത്യേക എച്എംസി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ല. ആശുപത്രിക്ക് ഒരു പുതിയ കെട്ടിട സമുച്ചയം കൂടി നിര്‍മ്മിക്കാന്‍ 15 കോടി രൂപയുടെ എസ്റ്റിമേറ്റും പ്ലാനും സര്‍ക്കാരിന് സമര്‍പ്പിക്കുകയും, ഇതിന് അനുമതി ലഭിക്കുന്നതിന് പി ജെ ജോസഫ് എംഎല്‍എ ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ കെട്ടിടം കൂടി യാഥാര്‍ത്ഥ്യമായാല്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയും.

ആയിരത്തോളം സാധാരണക്കാര്‍ ദിവസേന ചികില്‍സ തേടി എത്തുന്ന ഈ ആശുപത്രിയെ തരം താഴ്ത്താനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ല. തൊടുപുഴയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എംഎല്‍എയെയും പൊതുജന മധ്യത്തില്‍ പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവുകയില്ലെന്ന് നഗരസഭ മുന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജോസഫ് ജോണ്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!