കാലി-കോഴി-മത്സ്യതീറ്റയുടെ വിലയും അടിക്കടി വർധിക്കുന്നത് കർഷകർക്ക്തിരിച്ചടിയാകുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/images-5-10.jpeg?resize=670%2C350&ssl=1?v=1629774263)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കോവിഡ് കാലയളവിൽ ഉപജീവന മാർഗമെന്ന നിലയിൽ പശുഫാം, കോഴിഫാം, മത്സ്യകൃഷി എന്നിവയിൽ ചുവടുറപ്പിച്ച കർഷകർക്ക് തീറ്റയുടെ വിലവർധന തിരിച്ചടിയാകുന്നു. കോവിഡ് വ്യാപനത്തെതുടർന്നു ജോലി നഷ്ടപ്പെട്ട നിരവധിപ്പേർ ഉപജീവനത്തിനായി ഇത്തരം മേഖലകളിലേക്ക് തിരിഞ്ഞിരുന്നു.
ബാങ്കുകളിൽനിന്നും ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമെല്ലാം വായ്പയെടുത്താണ് പലരും ഫാമുകൾ ആരംഭിച്ചത്.
എന്നാൽ ഇവയുടെ തീറ്റവില ഉയർന്നതോടെ അതിന് ആനുപാതികമായ തോതിൽ വരുമാനം ലഭിക്കാതായതോടെ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുകയാണ് സംരംഭകർ. കോഴിത്തീറ്റയ്ക്ക് വില ഇരട്ടിയോളമാണ് സമീപനാളിൽ വർധിച്ചത്. ഇന്ധനവില വർധന കൂടിയായതോടെ കാലി-കോഴി-മത്സ്യതീറ്റയുടെ വിലയും അടിക്കടി വർധിക്കുകയായിരുന്നു.
മൃഗപരിപാലനം,കന്നുകാലി, കാട, മുയൽ, മുട്ടക്കോഴി, ആട് എന്നിവയെല്ലാം വളർത്തി നിരവധി കുടുംബങ്ങളാണ് അന്നന്നത്തെ അപ്പത്തിനു വക കണ്ടെത്തിയിരുന്നത്. എന്നാൽ കാലിത്തീറ്റ വിലയിലെ വർധനമൂലം നിരവധി ഫാമുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
തമിഴ്നാട്ടിൽ നിന്നുള്ള ശാന്തി കാലിത്തീറ്റയ്ക്ക് നേരത്തെ 50 കിലോയ്ക്ക് 1200 രൂപയായിരുന്നുവെങ്കിൽ നിലവിൽ 1360 രൂപയിലേക്ക് ഉയർന്നു. കേരള ഫീഡ്സിന് കഴിഞ്ഞദിവസം 30 രൂപവർധിച്ച് 1200 രൂപയായി. വിപണിയിലുള്ള മറ്റുകന്പനികളുടെ കാലിത്തീറ്റ വിലയും വർധിച്ചിട്ടുണ്ട്.
പശുക്കളുടെ പരിപാലനത്തിനായി വലിയ തുകയാണ് കർഷകർ ചെലവഴിക്കുന്നത്. വൈക്കോലിന് വില ഉയർന്നു നിൽക്കുന്നതിനാൽ കർഷകർക്ക് വാങ്ങിനൽകാനാവുന്നില്ല. വിളവെടുപ്പ് പൂർത്തിയായ തോട്ടങ്ങളിലെ കന്നാര പോളയാണ് നിരവധി ഫാമുകളിൽ പശുക്കൾക്ക് ആഹാരമായി നൽകുന്നത്.
പരിപാലന ചെലവ് അനുദിനം വർധിക്കുന്നത് ഈ മേഖലയ്ക്കു തിരിച്ചടിയാകുകയാണ്. ജില്ലയിൽ മാത്രം നിർത്തലാക്കുന്ന പശുഫാമുകളുടെ എണ്ണം വർധിച്ചുവരികയാണ്. ഇതു സംസ്ഥാനത്തെ പാൽ ഉത്പാദനത്തെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
മൽസ്യകൃഷി ഫിഷറീസ് വകുപ്പിന്റെ പ്രോത്സാഹനം തുണയായപ്പോൾ ജില്ലയിൽ മൽസ്യകൃഷിയിലേക്ക് ഇറങ്ങിതിരിച്ചവർ നിരവധിപേരാണ്. ഇതിനായി വകുപ്പിന്റെ നിർദേശമനുസരിച്ച് ഇവർ അനുശാസിക്കുന്ന അളവിലും വലിപ്പത്തിലും പുരയിടങ്ങളിലും പാട്ടത്തിനെടുത്ത സ്ഥലത്തും പടുതാ കുളങ്ങൾ നിർമിച്ചാണ് മൽസ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ബയോ ഫ്ളോക്കുകൾ നിർമിച്ച് ശാസ്ത്രീയമായി മൽസ്യകൃഷി ആരംഭിച്ചവരും ഏറെയാണ്. മത്സ്യകൃഷിയിൽ നിശ്ചിത ശതമാനം സബ്സിഡി കർഷകർക്ക് ലഭിക്കുന്പോഴും കുഞ്ഞുങ്ങളുടെ വിലയും പരിപാലന ചെലവും കഴിഞ്ഞ് ലഭിക്കുന്നത് നഷ്ടംമാത്രമാണ്.
സമീപനാളിൽ തീറ്റയിലുണ്ടായ വിലവർധന മത്സ്യകർഷകർക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കിലോയ്ക്ക് അഞ്ചുമുതൽ 10 രൂപ വരെ സമീപനാളിൽ വില ഉയർന്നിരുന്നു. ഒരു പഞ്ചായത്തിൽതന്നെ പത്തും ഇരുപതും പേർവരെ മൽസ്യകൃഷി ആരംഭിച്ചതോടെ വിപണനസാധ്യതയും ചുരുങ്ങി. മൽസ്യം വാങ്ങാൻ ആളുകളുടെ എണ്ണം കുറഞ്ഞതോടെ വിലകുറച്ച് മൽസ്യം വിൽക്കേണ്ട സ്ഥിതിയിലായി കർഷകർ.
സംസ്ഥാനത്ത് ട്രോളിംഗ് കാലയളവിലാണ് സാധാരണ ഡിമാൻഡ് കൂടുതൽ. എന്നാൽ ഇതര സംസ്ഥാനങ്ങളിൽനിന്നും രാസപദാർഥങ്ങൾ ചേർത്ത മൽസ്യം കൂടുതലായി എത്തിക്കുന്നതുമൂലം പ്രാദേശിക വിപണിസാധ്യതയും കർഷകർക്ക് ഇല്ലാതാകുകയാണ്. നട്ടർ, തിലാപ്പിയ, കട്ല, രോഹു, ചിത്രലാട തുടങ്ങിയ ഇനം മൽസ്യങ്ങളെയാണ് കർഷകർ വളർത്തിവരുന്നത്. ഇവയിൽ പലതും വിളവെടുപ്പിന് പാകമാകാൻ ആറുമാസത്തോളം വേണ്ടിവരും. ഇക്കാലമത്രയും തീറ്റനൽകി പരിപാലിക്കുന്പോൾ വരുന്ന ചെലവ് താങ്ങാനാകാതെ വരുന്നത് ഈ മേഖലയിൽ നിന്നും ആളുകൾ പിന്തിരിയുന്നതിനു കാരണമാകും.
ഇറച്ചിക്കോഴി വളർത്തൽ
റീ സ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിവയാണ് വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഇറച്ചിക്കോഴികൾക്ക് ആഹാരമായി നൽകുന്നത്. നേരത്തെ 50 കിലോ കോഴിത്തീറ്റയ്ക്ക് 1,470 രൂപയായിരുന്നു വിലയെങ്കിൽ നിലവിലിത് 2,150 രൂപയിലേക്ക് ഉയർന്നു. കോഴിത്തീറ്റയുടെ മുഖ്യപങ്കും തമിഴ്നാട്ടിൽനിന്നാണ് കൊണ്ടുവരുന്നത്. കോഴിത്തീറ്റ നിർമാണത്തിനാവശ്യമായ ചോളം, സോയ എന്നിവയുടെ വിലയിലുണ്ടായ വർധനയാണ് തീറ്റയുടെ വില കുതിച്ചുയരാൻ കാരണം. കർഷകസമരം, ഇന്ധനവില വർധന എന്നിവയും വിലവർധനവിന് കാരണമായിട്ടുണ്ട്.സംസ്ഥാനത്ത് നിരവധി വൻകിട -ചെറുകിട ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. നിയമത്തിന്റെ നിരവധി നൂലാമാലകൾ പിന്നിട്ടാണ് ഓരോ കർഷകനും ഫാമിന് അനുമതി നേടിയെടുക്കുന്നത്. ഷെഡ് നിർമാണം, വൈദ്യുതി, വെള്ളം, മാലിന്യനിർമാർജനം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുന്പോൾതന്നെ ഭീമമായ തുക ചെലവുവരും. വൻകിട ഫാമുകളിൽ പരിപാലനത്തിനായി തൊഴിലാളികളെയും നിയോഗിക്കേണ്ടിവരും. ഇത്തരം കടന്പകൾ കടന്നുവേണം ഫാമുമായി മുന്നോട്ടുപോകാൻ.
ആനുകാലിക സംഭവവികാസങ്ങളും കാലാവസ്ഥയും സീസണുമെല്ലാം വില നിർണയിക്കുന്ന ഘടകങ്ങളാകുന്പോൾ കർഷകനു മിച്ചം പലപ്പോഴും നഷ്ടകണക്കുമാത്രമാണ്.
ഇതിനിടെ തീറ്റയുടെ വിലയും ഉയർന്നതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിലായി. രാവും പകലും കഠിനാധ്വാനം ചെയ്താണ് ഫാം മുന്നോട്ടുകൊണ്ടുപോകുന്നത്. നഷ്ടം സഹിക്കാനാകാതെ നിരവധി ചെറുകിട ഫാമുകളാണ് സമീപനാളിൽ നിർത്തലാക്കിയത്.ലോക്ക് ഡൗണ് കാലയളവിൽ കോഴിക്കുഞ്ഞുങ്ങളെ യഥാസമയം ലഭിക്കാതെവന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്നാണ് പുറമെ പറയുന്നതെങ്കിലും തീറ്റവില വർധിച്ചതും ഇന്ധനവിലയിലെ വർധനവുമെല്ലാം ഇറച്ചിക്കോഴി വില ഏതാനും നാളുകളായി ഉയർന്നു നിൽക്കുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)