വെങ്ങല്ലൂർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് മിഴിയടച്ചിട്ട് ഒന്നര മാസം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/WhatsApp-Image-2022-08-13-at-6.17.39-AM.jpeg?resize=650%2C345&ssl=1?v=1660367969)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് മിഴിയടച്ചിട്ട് ഒന്നര മാസം. ഏറ്റവും തിരക്കേറിയ കവലയിൽ ഗതാഗത നിയന്ത്രണം അവതാളത്തിലായി. എന്നിട്ടും പ്രശ്നപരിഹാരത്തിന് അധികൃതർ ശ്രമിക്കുന്നില്ല. സിഗ്നൽ ഉണ്ടായിരുന്നപ്പോൾത്തന്നെ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകുന്ന മേഖലയാണ് ഇവിടം. സിഗ്നലുകൾ ഇല്ലാതായതോടെ വാഹനങ്ങൾ നാലു ഭാഗത്തുനിന്നും തലങ്ങും വിലങ്ങും നിയന്ത്രണമില്ലാതെ പായുന്പോൾ അപകട സാധ്യത ഏറുകയാണ്. നഗരത്തിൽ വാഹനത്തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ വെങ്ങല്ലൂർ നാലു റോഡുകളുടെ സംഗമസ്ഥാനമാണ്.
തൊടുപുഴ, മൂവാറ്റുപുഴ, പാലാ, പൈങ്ങോട്ടൂർ, അടിമാലി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ എത്തിച്ചേരുന്ന ഇവിടെ രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന സ്ഥലംകൂടിയാണ്. ഗതാഗതക്കുരുക്കും അപകടങ്ങളും ഏറിയതോടെയാണ് ഇവിടെ വർഷങ്ങൾക്കു മുൻപ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. സിഗ്നൽ ലൈറ്റുകൾ വന്നതോടെയാണ് അപകടങ്ങൾ കുറഞ്ഞത്. അന്നത്തേതിനേക്കാൾ വാഹനങ്ങളുടെ എണ്ണം പെരുകിയിട്ടുണ്ട്. ഇപ്പോഴാണ് സിഗ്നൽ ലൈറ്റ് കണ്ണടച്ചിരിക്കുന്നത്. ഒന്നര മാസമായിട്ടും ഇതു അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായിട്ടില്ല. സ്വകാര്യ ബസുകളടക്കം അമിത വേഗത്തിലാണ് ഇപ്പോൾ ഇതുവഴി പായുന്നത്. എത്രയും വേഗം സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിച്ചു ഗതാഗത നിയന്ത്രണത്തിനു നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)