നഗരത്തിൽ ജലവിതരണം പുനരാരംഭിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/images-22.jpeg?resize=442%2C332&ssl=1?v=1646967134)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നഗരത്തിൽ പോലീസ് സ്റ്റേഷനു സമീപം കാഞ്ഞിരമറ്റം ബൈപാസിൽ പൊട്ടിയ പ്രധാന പൈപ്പ് ലൈനിലെ തകരാർ പരിഹരിച്ച് ജലവിതരണം പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് പൈപ്പ് ലൈനിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയത്. ഇന്നലെ കുടിവെള്ള വിതരണം ഭാഗികമായി പുനരാരംഭിച്ചു. ഇന്ന് നഗരത്തിൽ പൂർണമായും ജലവിതരണം നടത്താൻ കഴിയുമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു. നഗരത്തിൽ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് മൂന്നു ദിവസത്തോളം കിഴക്കൻ മേഖലയിലേക്കുള്ള ജലവിതരണം തടസപ്പെട്ടിരുന്നു.
ഞായറാഴ്ച രാത്രിയാണ് പൈപ്പ് ലൈൻ പൊട്ടിയത്. പൈപ്പ്് തകർന്നതോടെ പ്രദേശത്തെ കടകളിലടക്കം വെള്ളവും ചെളിയും കയറി. പോലീസ് അറിയിച്ചതിനെത്തുടർന്ന് വാട്ടർ അഥോറിറ്റി അധികൃതർ വാൽവ് പൂട്ടിയാണ് വെള്ളമൊഴുക്ക് നിയന്ത്രിച്ചത്. എന്നാൽ തകരാർ പരിഹരിക്കുന്നതിന് റോഡ് കുഴിക്കാൻ പൊതുമരാമത്ത് അധികൃതർ തടസം നിന്നതോടെ അറ്റകുറ്റപ്പണി വൈകി. തുടർന്ന് നഗരസഭ അധികൃതർക്ക് പുറമെ മന്ത്രി റോഷി അഗസ്റ്റിനും പി.ജെ. ജോസഫ് എംഎൽഎയും ഇടപെട്ടതിനെത്തുടർന്നാണ് റോഡ് കുഴിക്കാൻ പൊതുമരാമത്ത് അധികൃതർ അനുമതി നൽകിയത്.
എന്നാൽ ജലവിതരണത്തിനുപയോഗിക്കുന്ന പൈപ്പുകൾ കാലഹരണപ്പെട്ടതായതിനാലാണ് പതിവായി പൈപ്പു പൊട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. പഴയ പൈപ്പുകൾ പൂർണമായും മാറ്റിയാൽ മാത്രമേ തുടർച്ചയായുള്ള പൈപ്പ് പൊട്ടലിനു പരിഹാരമാകൂ എന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ തൊടുപുഴ മേഖലയിൽതന്നെ 150 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈനുണ്ട്. പഴയ ഇരുന്പു പൈപ്പും ഇതിലുൾപ്പെടുന്നു. ഇതാണ് പലപ്പോഴും പൈപ്പ് പൊട്ടാൻ കാരണമെന്നാണ് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)