റേഷൻ പച്ചരി വെള്ളത്തിലിട്ടപ്പോൾ വയലറ്റ്
മുട്ടം: റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ പച്ചരി കഴുകാനായി വെള്ളത്തില്‍ ഇട്ടപ്പോള്‍ വയലറ്റ് നിറമായത് വീട്ടുകാരെ ആശങ്കയിലാഴ്ത്തി. മുട്ടത്തുള്ള റേഷന്‍ കടയില്‍ നിന്ന് പ്രദേശവാസിയും വ്യാപാരിയുമായ ഉപയോക്താവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ പച്ചരി വെള്ളിയാഴ്ച വൈകുന്നേരമാണ് കഴുകാന്‍ വെള്ളത്തില്‍ ഇട്ടത്. എന്നാല്‍ ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് വോള്‍ട്ടേജ് കൂടി മിക്സി പൊട്ടിത്തെറിച്ചതിനാല്‍ പച്ചരി മിക്സിയില്‍ അരക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്നലെ രാവിലെ നോക്കിയപ്പോള്‍ വെളുത്ത നിറമുള്ള പച്ചരി വയലറ്റ് നിറത്തിലായതായാണ് വീട്ടുകാര്‍ കാണുന്നത്. ഇത് സംബന്ധിച്ച് ഇന്നലെ ഉച്ചക്ക് ശേഷം മൂന്നോടെ വീട്ടുടമസ്ഥന് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലേക്ക് ഫോണില്‍ വിളിച്ച് പരാതി അറിയിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഇടുക്കിയിലെ ഉദ്യോഗസ്ഥന്റെ മൊബൈല്‍ നന്പര് കൊടുത്ത് ആ നന്പരില് വിളിച്ചറിയിക്കാന്‍ പരാതി നിര്‍ദേശിച്ചു. വീട്ടുടമ ഉടന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ മൊബൈല്‍ നന്പറില്‍ വിളിച്ച് വിവരം അറിയിച്ചു. തൊടുപുഴയിലുള്ള ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥന് തിരികെ വിളിക്കുമെന്നും അദ്ദേഹത്തെ കാര്യങ്ങള്‍ അറിയിച്ചാല്‍ മതിയെന്നും സാന്പിള്‍ പരിശോധനക്ക് അയക്കുന്നതിനായി അരി സൂക്ഷിച്ച് വയ്ക്കണമെന്നും നിര്‍ദേശം ലഭിച്ചു.
എന്നാല്‍ പിന്നീട് ഇന്നലെ രാത്രി വരെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ വീട്ടുകാരെ ഫോണില്‍ വിളിക്കുകയോ കാര്യങ്ങള്‍ തിരക്കുകയോ ചെയ്തില്ല. ഭക്ഷ്യ വസ്തുവിനെ സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ തയാറാകാത്ത അധികൃതരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ തൊടുപുഴയിലുള്ള മൊത്ത വിതരണ സംഭരണ കേന്ദ്രത്തില്‍ നിന്ന് എത്തിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് റേഷന്‍ കടയുടമ പറഞ്ഞു.