ജില്ലയില്‍ 13 ഏക്കറില്‍ പച്ചത്തുരുത്ത്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/kerala-green-idk-3-june.jpg?resize=650%2C345&ssl=1?v=1717396124)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയില്‍ 13 ഏക്കര്‍ സ്ഥലത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത് ഒരുക്കും. ഇതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ ഏകോപനത്തില്‍ ജില്ലയില്‍ 14 തദ്ദേശഭരണ സ്ഥാപനങ്ങളിലായി ആദ്യ ഘട്ടത്തില്‍ 3.46 ഏക്കർ സ്ഥലത്ത് പച്ചത്തുരുത്ത് ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തനത് വൃക്ഷങ്ങളും തദ്ദേശീയ സസ്യവും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് ഫലവൃക്ഷത്തൈകളും നാട്ടുസസ്യങ്ങളും നട്ടുവളര്‍ത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ നിര്‍മിക്കുന്നത്. പച്ചത്തരുത്തിന് ആവശ്യമായ തൈകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി, സ്വകാര്യ നഴ്സറികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ശേഖരിക്കുന്നത്. നിലവില്‍ 72 ഇടങ്ങളിലായി 24 ഏക്കര്‍ പച്ചത്തുരുത്താണുള്ളത്. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ഏറ്റെടുത്തിരിക്കുന്ന ഇരട്ടയാര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ ആരംഭിക്കുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)