ഹോട്ടല്‍ ജീവനക്കാരനായ ആസാം സ്വദേശിയെ മർദ്ദിച്ചവർക്കെതിരെ കേസെടുത്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/ei6OR6T64572.jpg?resize=780%2C470&ssl=1?v=1632364647)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഹോട്ടല്‍ ജീവനക്കാരനായ ആസാം സ്വദേശിയ്ക്ക് മൂന്നംഗ സംഘത്തിന്റെ ക്രൂര മര്‍ദനം. കഴിഞ്ഞ ഞായറാഴ്ച നടന്ന ക്രൂര മര്‍ദനത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പുറത്തു വന്നതോടെ കേസടുത്ത പോലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു. മങ്ങാട്ടുകവലയിലെ മുബാറക്ക് ഹോട്ടല്‍ ജീവനക്കാരനായ നജ്രള്‍ ഹഖി (35) നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ തൊടുപുഴ വെളിയത്ത് ബിനു (42), അറക്കുളം മുളയ്ക്കല്‍ വിഷ്ണു (27)കുമാരമംഗലം ചേനക്കരകുന്നേല്‍ നിബുന്‍ (32) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മൂവര്‍ സംഘം ഭക്ഷണം കഴിച്ചതിനു ശേഷം ബാക്കി വന്ന ഭക്ഷണം പാഴ്സല്‍ ആയി നല്കാന് ജിവനക്കാരോട് ആവശ്യപ്പെട്ടു. പാഴ്സല്‍ എടുക്കുന്നതിനിടെ കൂടുതല്‍ ഭക്ഷണം സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ ജീവനക്കാരന് ഇതിനു തയാറായില്ല. ഇതാണ് ക്രൂര മര്‍ദ്ദനത്തിന് കാരണമായതെന്ന് ഹോട്ടലുടമ പറഞ്ഞു. കൈയില്‍ കൂര്‍ത്ത മുനയുള്ള ലോഹ വള ഉപയോഗിച്ചാണ് മുതുകിലും തലയിലും മര്‍ദിച്ചത്.
ക്രൂരമര്‍ദനമേറ്റ് തലയ്ക്കും പുറത്തും ഗുരുതര പരിക്കേറ്റ നജ്രള്‍ ഹഖിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും പരാതിയുമായി പോയാല്‍ കൊന്നു കളയുമെന്ന് ഹോട്ടല്‍ ജീവനക്കാരനെ പ്രതികള്‍ ഭീക്ഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇയാള്‍ പോലീസിനു മൊഴി നല്കാന് തയാറായില്ല. എന്നാല്‍ സംഭവം പുറത്തറിയുകയും മര്‍ദന ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് പോലീസ് ഇന്നലെ കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതികളെ ഇന്ന് ഹോട്ടലിലെത്തിച്ച് തെളിവെടുത്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും.
മങ്ങാട്ടുകവലയില്‍ ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിക്ക് മര്‍ദനം
വീഡിയോ കാണാം 👇
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)