കർഷകർക്ക് ദ്രോഹം ചെയ്യുന്ന 1972-ലെ കേന്ദ്ര വന നിയമം റദ്ദുചെയ്യണം :കേരള കോണ്ഗ്രസ്-എം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കർഷകർക്ക് ദ്രോഹം ചെയ്യുന്ന 1972-ലെ കേന്ദ്ര വന നിയമം റദ്ദുചെയ്യണമെന്ന് കേരള കോണ്ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. വനംവകുപ്പിന് അമിതമായ അധികാരം നൽകുന്ന വകുപ്പ് പിൻവലിച്ച് മനുഷ്യജീവന് വിലകൽപ്പിക്കുന്ന നിയമം കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണം.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ആളുകളുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥയുണ്ട്.എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 64 ജീവനുകളാണ് വന്യജീവികളുടെ ആക്രമണത്തിൽ നഷ്ടമായത്.വനമേഖലയ്ക്കു സമീപം നിർമിച്ച റോഡുകൾ റീ ടാറിംഗ് നടത്താൻ പോലും വനം ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ല. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും ടൂറിസം വികസനം തടസപ്പെടുത്തുന്ന വനംവകുപ്പ് നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മറ്റത്തിപ്പാറ മുന്നറിയിപ്പു നൽകി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)