ChuttuvattomThodupuzha

ബാക്ക് ടു സ്‌കൂള്‍ ; സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൊടുപുഴയില്‍ സ്‌കൂള്‍ വിപണി സജീവം

തൊടുപുഴ : മധ്യ വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൊടുപുഴയില്‍ സ്‌കൂള്‍ വിപണി സജീവം. നോട്ട് ബുക്ക്, ചെരുപ്പ്, കുട, പേന, പെന്‍സില്‍ , ലഞ്ച് ബോക്‌സുകള്‍, മഴക്കോട്ടുകള്‍ എന്നിവയ്ക്ക് മികച്ച കച്ചവടമാണ് നഗരത്തിലെ സ്‌കൂള്‍ വിപണിയില്‍ നടക്കുന്നത്. വൈകുന്നേര സമയങ്ങളിലാണ് വിപണിയില്‍ തിരക്കേറുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.ഇത്തവണ ഉത്പ്പന്നങ്ങള്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ വിലയുയര്‍ന്നിട്ടുണ്ട് .പൊതു വിപണിയോടൊപ്പം തന്നെ ഓണ്‍ലൈന്‍ വിപണിയും തകൃതിയാണ്. സൗകര്യങ്ങള്‍ കണക്കിലെടുത്ത് ആളുകള്‍ ഓണ്‍ലൈന്‍ വിപണിയെ ആശ്രയിക്കുന്നത് ചെറുകിട വ്യാപാരികള്‍ക്ക് ഭീഷണിയാവുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ മുതല്‍ ത്രീഡി വരെ

കഴിഞ്ഞ വര്‍ഷങ്ങളിലെതു പോലെ ഇത്തവണയും കുട്ടികളുടെ ബാഗില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് താരങ്ങള്‍. ഡോറയുടെയും,മാര്‍വെല്‍ സീരീസ് കഥാപാത്രങ്ങളുടെയും സ്പൈഡര്‍മാന്‍ , ഡിസ്നി കഥാപാത്രങ്ങളുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ബാഗുകള്‍ കൂടാതെ കൊറിയന്‍ സംഗീത ട്രൂപ്പായ ബിടിഎസിന്റെ ചിത്രം പതിച്ച ബാഗുകള്‍ക്കും ഇത്തവണ ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു. ബാഗ് ബ്രാന്‍ഡ് അനുസരിച്ച് 500 മുതല്‍ 2500 വരെയാണ് വില. ത്രീഡി ബാഗുകള്‍ക്ക് 850 രൂപ മുതലാണ് വില. പല തരത്തിലുള്ള പെന്‍സില്‍ ബോക്‌സുകളും വിപണിയില്‍ ലഭ്യമാണ്. 70 രൂപ മുതലാണ് പെന്‍സില്‍ ബോക്‌സുകളുടെ വില. നോട്ട് ബുക്കുകള്‍ക്ക് ചെറുതിന് 25 രൂപയും വലുതിന് 65 രൂപയുമാണ്. കളര്‍ പെന്‍സിലുകള്‍ , ക്രയോണ്‍സുകള്‍ ,കളറിംഗ് ബുക്കുകള്‍ എന്നിവയും വിപണിയില്‍ നിറഞ്ഞു കഴിഞ്ഞു. പല ആകൃതിയിലും വലുപ്പത്തിലുമുള്ള ലഞ്ച് ബോക്‌സുകള്‍ക്കും വാട്ടര്‍ ബോട്ടിലുകള്‍ക്കും 100 രൂപ മുതലാണ് വില. 300 രൂപ മുതലാണ് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളുടെ വില. 70 മുതലാണ് പ്ലാസ്റ്റിക്ക് വാട്ടര്‍ ബോട്ടിലുകളുടെ വില. സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ക്കാണ് ഇത്തവണ ആവശ്യക്കാര്‍ കൂടുതല്‍. സ്‌കൂള്‍ ഷൂസുകളുടെ വില ബ്രാന്‍ഡ് അനുസരിച്ച് 350 രൂപ മുതലാണ്.

ചുട്ടുപൊള്ളുന്ന ചൂടായിരുന്നതിനാല്‍ ഇത്തവണ മാര്‍ച്ച് മുതല്‍ തന്നെ കുടകള്‍ക്ക് ആവശ്യക്കാരെറെയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. മഴവില്‍ക്കുട, കൊറിയന്‍ മ്യൂസിക് ബാന്‍ഡിന്റെ ചിത്രങ്ങള്‍ പതിച്ച ബിടിഎസ് കുട, പ്രിന്റഡ് കുടകള്‍ എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ച കുട എന്നിങ്ങനെ നീളുന്നു സ്‌കൂള്‍ വിപണിയിലെ കുടകള്‍. 400 രൂപ മുതലാണ് കുടയുടെ വില. എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ച കുടയ്ക്ക് 650 രൂപയാണ് നിരക്ക്. പ്രായ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കാലന്‍കുടകള്‍ക്കും ത്രീ ഫോള്‍ഡ് കുടകള്‍ക്കുമാണ് ആവശ്യക്കാരെറെയും. 400 രൂപയാണ് കാലന്‍കുടയുടെ നിരക്ക്. ത്രീ ഫോള്‍ഡ് കുടകളുടെ വിവധ മോഡലുകളുമായി മുന്‍നിര കമ്പനികളും സ്‌കൂള്‍ വിപണിയില്‍ സജീവമാണ്. വിവിധ മോഡലുകളിലുള്ള കുടകള്‍ സ്‌കൂള്‍ വിപണിയിലുണ്ടെങ്കിലും കുട്ടികള്‍ക്ക് പ്രിയം മഴക്കോട്ടുകളോടാണെന്ന് വ്യാപാരികള്‍ പറയുന്നു. 250 മുതല്‍ 1500 വരെയാണ് മഴക്കോട്ടുകളുടെ വില.

 

Related Articles

Back to top button
error: Content is protected !!