Thodupuzha

എല്ലാ പഞ്ചായത്തിലും ശുദ്ധജലം ലഭ്യമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

തൊടുപുഴ : ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഹരിത കേരളം മിഷന്റെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ജലഗുണ പരിശോധന ലാബുകളുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജലം വീടുകളില്‍ എത്തിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആരോഗ്യ മേഖലയ്ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മാലിന്യങ്ങളുടെ വര്‍ദ്ധനവ് ജലജന്യ രോഗങ്ങളുടെ വളര്‍ച്ചയ്ക്ക് ഒരു പരിധി വരെ കാരണമായിട്ടുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യതയിലുണ്ടായ മാറ്റവും വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് കെമിസ്ട്രി ലാബുള്ള ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ജലഗുണ പരിശോധന ലാബുകള്‍ അനുവദിച്ചത്. 5 നിയോജക മണ്ഡലങ്ങളിലായി 35 സ്‌കൂളുകളില്‍ ആരംഭിച്ചിട്ടുണ്ട്. പ്രഥമികമായി 600 പരിശോധനാ കിറ്റ് ഓരോ സ്‌കൂളിനും നല്‍കിയിട്ടുണ്ട്. ഈ ലാബുകളില്‍ എത്തി ആളുകള്‍ക്ക് തങ്ങളുടെ കിണറ്റിലെയോ കുളത്തിലെയോ ജലം പരിശോധിക്കാം. വകുപ്പ് തലത്തില്‍ ഈ പദ്ധതിയ്ക്ക് വേണ്ടുന്ന പ്രാധാന്യം നല്‍കും. കൂടാതെ രണ്ടാം ഘട്ടമായി ജില്ലയില്‍ കെമിസ്ട്രി ലാബുള്ള എല്ലാ ഹൈസ്‌കൂളുകളിലും- ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ലാബുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി.എസ് മധു പദ്ധതി വിശദീകരിച്ചു.

ജില്ലയില്‍ ജല ലാബുകള്‍ക്കായി 45.04 ലക്ഷം രൂപയാണ് ആകെ ചിലവഴിച്ചത്. പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ആണ് ലാബുകളുടെ നിര്‍മ്മാണം ഏറ്റെടുത്തു സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ഉടുമ്പന്‍ചോല -9, ദേവികുളം- 6, തൊടുപുഴ 5, ഇടുക്കി -10, പീരുമേട്-9 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

സ്‌കൂള്‍ പ്രഥമ അധ്യാപികയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ ഒരു ഷീ ടോയ്ലറ്റിനുള്ള ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോസ്, രാജു ജോസഫ്, വിന്‍സെന്റ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റോസമ്മ സെബാസ്റ്റ്യന്‍, ഹയര്‍ സെക്കന്ററി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് ഇഗ്നേഷ്യസ്, ഹരിത കേരള മിഷന്‍ ജീവനക്കാര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ലാബുകളുടെ പ്രവര്‍ത്തനം

 

വെള്ളത്തിന്റെ നിറം, ഗന്ധം, പിഎച്ച് മൂല്യം, ലവണ സാന്നിധ്യം, ലയിച്ചുചേര്‍ന്ന ഖര പദാര്‍ത്ഥത്തിന്റെ അളവ്, നൈട്രേറ്റ്, അമോണിയ, കോളിഫോം ബാക്ടീരിയ എന്നീ ഘടകങ്ങള്‍ ബിഐഎസ് മാനദണ്ഡത്തിലുള്ള നിലവാരമുള്ള ഉപകരണങ്ങളുപയോഗിച്ച് പരിശോധിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ലാബില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി അധ്യാപകര്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും ജല ഗുണനിലവാര പരിശോധനയും പരിശീലനം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ കുട്ടികള്‍ കൊണ്ടുവരുന്ന ജല സാമ്പിളുകളാണ് പരിശോധിക്കുക. പിന്നീട് പൊതുജനങ്ങള്‍ക്ക് അവരുടെ കുടിവെള്ളവും വാര്‍ഡ് തല ശുചിത്വ- ആരോഗ്യ സമിതികള്‍ നിര്‍ദ്ദേശിക്കുന്ന പകര്‍ച്ചവ്യാധി വ്യാപന മേഖലയിലെ കുടിവെള്ളവും സൗജന്യമായി പരിശോധിക്കാനുള്ള സജ്ജീകരണവും ഉണ്ടാകും. പരിശോധിക്കുന്ന സാമ്പിളുകളുടെ ഗുണനിലവാരം വാട്ടര്‍ കാര്‍ഡില്‍ രേഖപ്പെടുത്തും. സമാഹരിച്ച പരിശോധന റിപ്പോര്‍ട്ടും പരിഹാര നിര്‍ദേശങ്ങളും പഞ്ചായത്ത് മേധാവികളെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമാണ് അറിയിക്കുക. കുട്ടികള്‍ക്ക് നിത്യജീവിതവുമായി ബന്ധപ്പെട്ട പഠനാനുഭവം ലഭ്യമാക്കുക കൂടിയാണ് സ്‌കൂളുകളില്‍ പദ്ധതിയുടെ ലക്ഷ്യം. ജലഗുണം പരിശോധിക്കുന്നതിനുള്ള പരിശീലനം ഹരിതകേരളം യൂട്യൂബിലും ലഭ്യമാക്കിയിട്ടുണ്ട്. ബാക്റ്റീരിയ ഒഴികെയുള്ളവയുടെ പരിശോധനാഫലം 20 മിനിറ്റിനുള്ളില്‍ ലഭ്യമാകും. ഇവയുടെ സാന്നിധ്യം അറിയണമെങ്കില്‍ ഒരു ദിവസത്തേ താമസമുണ്ട്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കെമിസ്ട്രി അധ്യാപകര്‍ക്കാണ് ലാബുകളുടെ പ്രധാന ചുമതല. ഇവര്‍ക്ക് നേരത്തെ പരിശീലനം നല്‍കിയിരുന്നു.

 

 

ഫോട്ടോ

1. ജലഗുണ പരിശോധന ലാബുകളുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാട മുറിച്ചു നിര്‍വഹിക്കുന്നു

 

2. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ജലഗുണ പരിശോധന ലാബുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുന്നു

Related Articles

Back to top button
error: Content is protected !!