ChuttuvattomThodupuzha

ഹില്ലി അക്വ : നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന്

തൊടുപുഴ : കേരള സര്‍ക്കാരിന്റെ കുപ്പിവെള്ള ബ്രാന്‍ഡായ ഹില്ലി അക്വ 5 ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ജാറുകളില്‍ തൊടുപുഴയിലെ പ്ലാന്റില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചു.  ഇതിനായി സ്ഥാപിച്ച മെഷിനറികളുടെയും നവീകരിച്ച ഫാക്ടറി ഔട്‌ലെറ്റിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച 11ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പി.ജെ.ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.  ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (കിഡ്ക്) ഹില്ലി അക്വയുടെ ഉല്‍പ്പാദനവും വിതരണവും നടത്തുന്നത്. 2015ല്‍ മ്രാലയിലെ ഫാക്ടറിയില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളം ഉല്‍പ്പാദിച്ചാണ് തുടക്കം. തുടര്‍ന്ന് രണ്ടു ലിറ്ററിന്റെയും അര ലിറ്ററിന്റെയും കുപ്പിവെള്ളത്തിന്റെ ഉല്‍പ്പാദനവും തുടങ്ങി. 2020ല്‍ തിരുവനന്തപുരം അരുവിക്കരയിലും ഹില്ലി അക്വ പ്ലാന്റ് തുറന്നു. ഇവിടെ തുടക്കത്തില്‍ 20 ലിറ്റര്‍ ജാര്‍ മാത്രമായിരുന്നു ഉല്‍പ്പാദനം. പിന്നീട് അര ലിറ്റര്‍, ഒരു ലിറ്റര്‍, രണ്ടുലിറ്റര്‍ കുപ്പിവെള്ളവും ഇവിടെ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിച്ചു.

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് സ്വകാര്യ കമ്പനികള്‍ 20 രൂപ ഈടാക്കുമ്പോള്‍ ഹില്ലി അക്വയ്ക്ക് പതിനഞ്ചു രൂപയാണ് പരമാവധി വില്‍പ്പന വില. ഫാക്ടറി ഔട്ലെറ്റുകള്‍, റേഷന്‍ കടകള്‍, കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, ത്രിവേണി, ജയില്‍ ഔട്ലെറ്റുകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത കൗണ്ടറുകളില്‍ നിന്ന് 10 രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം ലഭിക്കും. അര ലിറ്റര്‍, രണ്ടു ലിറ്റര്‍ കുപ്പിവെള്ളവും കുറഞ്ഞനിരക്കില്‍ ഫാക്ടറി ഔട്ലെറ്റുകളില്‍ ലഭ്യമാണ്. കുപ്പിവെള്ളത്തിന് ആവശ്യകത വര്‍ധിച്ചതോടെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്ലാന്റുകളില്‍ അഡീഷണല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 5, 20 ലിറ്റര്‍ ജാറുകളുടെ വിതരണം മ്രാലയില്‍ നിന്ന് വൈകാതെ ആരംഭിക്കാനാണ് കിഡ്കിന്റെ ശ്രമം. 2022-23 സാമ്പത്തിക വര്‍ഷം 5.22 കോടി രൂപ വിറ്റുവരവ് നേടിയ ഹില്ലി അക്വ നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെ 7.6 കോടി രൂപ വിറ്റുവരവ് നേടിയിട്ടുണ്ട്. ഈ വര്‍ഷം 8.5 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നത്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സോഡയും ശീതളപാനീയങ്ങളും ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കിഡ്കിന് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!