പത്തനംതിട്ടയില്‍ ഭാര്യ കൊലപ്പെടുത്തി എന്നു പറഞ്ഞ നൗഷാദിനെ ജീവനോടെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി
തൊടുപുഴ: പത്തനംതിട്ട കലഞ്ഞൂരില്‍ നിന്ന് കാണാതായി എന്ന് പ്രചരിപ്പിച്ച സംഭവത്തില്‍ നൗഷാദിനെ തൊടുപുഴയില്‍ നിന്നും കണ്ടെത്തി. ഭാര്യ തന്നെ കൊലപ്പെടുത്തി എന്ന മൊഴി തെറ്റാണെന്നും, ഭാര്യയോട് പിണങ്ങിയ ശേഷം സ്വസ്ഥമായി താമസിക്കാനാണ് താന്‍ തൊടുപുഴയിലേക്ക് താമസിച്ചിരുന്നതെന്നും നൗഷാദ് പോലീസിനോട് പറഞ്ഞു. ഒന്നരവര്‍ഷമായി തൊടുപുഴ തൊമ്മന്‍കുത്തില്‍ പേര് മാറ്റി തോട്ടം തൊഴിലാളിയായി താമസിക്കികയായിരുന്നു നൗഷാദ്. താന്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാലാണ് ബന്ധുക്കളായ ആര്‍ക്കും കണ്ടെത്താന്‍ സാധിക്കാത്തതെന്നും നൗഷാദ് പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച്ച മുതല്‍ വാര്‍ത്തകളില്‍ ഇയാളുടെ ചിത്രം കണ്ടതിനു ശേഷം തൊടുപുഴയിലെ പോലീസായ ജയ്‌മോനാണ് നൗഷാദിനെക്കുറിച്ചുളള വിവരം നല്‍കിയത്. ജയ്‌മോന്റെ ബന്ധുവില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഇയാള്‍ പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചത്. തൊടുപുഴയില്‍ ഒരു പറമ്പില്‍ കൈത്തൊഴില്‍ ചെയ്ത് ജീവിക്കുകയായിരുന്നു നൗഷാദെന്ന് വീട്ടുടമയും സ്ഥിരീകരിച്ചു. രണ്ട് വര്‍ഷത്തോളമായി നൗഷാദ് ഇവിടെ താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പേടിച്ചാണ് ഒന്നര വർഷം മുമ്പ് നാടും വീടും വിട്ടതെന്ന് നൗഷാദ് പറഞ്ഞു. ഭാര്യ അഫ്സാന (റിമാന്റിൽ കഴിയുന്നു ) തന്നെ ഉപദ്രവിച്ചിരുന്നതായും പോലീസിൽ ഭാര്യ നൽകുമെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന് മൊഴി നൽകിയതിനെ തുടർന്ന് ഭാര്യ നിലവിൽ റിമാൻഡിലാണ്. എന്നാൽ ഇത് സംബന്ധിച്ച് പോലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. അന്വേഷണം പുരോഗമിക്കവേയാണ് കേസിൽ പെട്ടെന്ന് വഴിത്തിരിവ് ഉണ്ടായത്.