National

ജനം വീണ്ടും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചു ; ഐതിഹാസികമായ തീരുമാനങ്ങളുണ്ടാകുമെന്നു രാഷ്ട്രപതി

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഐതിഹാസികമായ തീരുമാനങ്ങളുണ്ടാകുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടിന്റെ രേഖയായിരിക്കുമെന്നും വലിയ സാമ്പത്തിക സാമൂഹിക തീരുമാനങ്ങള്‍ക്കൊപ്പം വലിയ ചരിത്രപരമായ ചുവടുകളും ബജറ്റില്‍ കാണാന്‍ സാധിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്കുവേണ്ടി താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദി പറയുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി വളരെ കുറഞ്ഞ വോട്ടിംഗാണ് ജമ്മു കാഷ്മീരില്‍ കണ്ടിരുന്നത്. ഇന്ത്യയുടെ ശത്രുക്കള്‍ അത് കാഷ്മീരിന്റെ സന്ദേശമായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പ്രതിലോമശക്തികള്‍ക്ക് ജമ്മു കാഷ്മീരിലെ ജനങ്ങള്‍ മറുപടി നല്‍കിയെന്നും രാഷ്ട്രപതി വ്യക്തമാക്കി.

മോദി സര്‍ക്കാരിനെ ജനം വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ നടത്തിവരുന്ന സേവനത്തിന്റെയും സദ്ഭരണത്തിന്റെയും അംഗീകാരത്തിന്റെ മുദ്രയാണിതെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ ലോകശക്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മഹാമാരിയും മറ്റു പ്രതിസന്ധികളും ലോകത്തെ പിടിച്ചുലച്ചപ്പോഴും ഇന്ത്യ വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ എടുത്ത നയപരമായ തീരുമാനങ്ങളുടെ ഫലമാണ് അത്. ആഗോള സമ്പദ്‌രംഗത്തില്‍ 15 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ്‌രംഗമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി അടിസ്ഥാന രംഗത്ത് രാജ്യത്ത് കുതിച്ചുചാട്ടമുണ്ടായി. മെട്രോ റെയില്‍ സേവനങ്ങള്‍ രാജ്യത്തെ പല നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു.

ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയ്ക്ക് കീഴില്‍ സര്‍ക്കാര്‍ 3.8 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മിച്ചു. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സാധിച്ചു. ഇതിനായി നിരവധി കരാറുകള്‍ ഉണ്ടാക്കി. ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വിശ്വ ബന്ധു എന്ന നിലയില്‍ മുന്‍കൈ എടുത്തിട്ടുണ്ട്. ഇന്ത്യ ഇന്ന് അറിയപ്പെടുന്നത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിന്റെ പേരില്‍ അല്ല. മറിച്ച് ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കൈ എടുത്തതിന്റെ പേരിലാണ്. – രാഷ്ട്രപതി പറഞ്ഞു.ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 55 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കിയെന്നും രാഷ്ട്രപതി പറഞ്ഞു.

സ്ത്രീകളുടെ ഉന്നമനത്തിനായും സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി. ആദിവാസി വിഭാഗങ്ങളിലേക്കും ഇപ്പോള്‍ വികസനമെത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു. നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെ കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലെ അന്വേഷണം ഉത്തരവാദിത്തം ഉറപ്പിക്കും. ഇത്തരം ക്രമക്കേടുകള്‍ ഉന്നതതലത്തില്‍ അന്വേഷിക്കപ്പെടണം. സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകള്‍ സുതാര്യത ഉറപ്പാക്കണം. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും രാഷ്ട്രപതി ഉറപ്പു നല്‍കി. അടിയന്തരാവസ്ഥയെ ജനാധിപത്യത്തിലെ ഇരുണ്ട കാലമെന്നാണ് രാഷ്ട്രപതി പരാമര്‍ശിച്ചത്. അടിയന്തരാവസ്ഥ ഭരണഘടന വിരുദ്ധമെന്നും പറഞ്ഞ രാഷ്ട്രപതി ഭരണഘടനക്കെതിരായ വലിയ ആക്രമണമാണിതെന്നും അഭിപ്രായപ്പെട്ടു. രാവിലെ പാര്‍ലമെന്റിലെത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, , പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചേര്‍ന്നാണ് സഭയിലേക്ക് ആനയിച്ചത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നന്ദിപ്രമേയ ചര്‍ച്ചയും ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!