ChuttuvattomThodupuzha

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ എക്‌സൈസ് നടപടിക്കെതിരെ ജനകീയ പ്രക്ഷോഭണ കണ്‍വെന്‍ഷന്‍ 16ന്

തൊടുപുഴ : ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ എക്‌സൈസ് നടപടിക്കെതിരെ ജനകീയ പ്രക്ഷോഭണ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനൊരുങ്ങി തൊടുപുഴ ബ്ലേഡ് മാഫിയാ വിരുദ്ധ സമിതി. സിറില്‍ ജോണ്‍സണെന്ന ആദിവാസി യുവാവിനെ കഞ്ചാവ് – ഹാഷിഷ് ഓയില്‍ വില്‍പ്പനയുണ്ടെന്നാരോപിച്ച് കള്ളക്കേസില്‍ കുടുക്കി വീട്ടില്‍ കയറി മര്‍ദ്ദിച്ച് 62 ദിവസം ജയിലില്‍ അടച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 16ന് ഉച്ചക്ക് 2ന് തൊടുപുഴ മുട്ടം വ്യാപാര്‍ ഹാളിലാണ് ജനകീയ പ്രക്ഷോഭണ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

എക്‌സൈസ് – ബ്ലേഡ്മാഫിയ കൂട്ടുകെട്ടിന്റെ അതിക്രമത്തിനെതിരെ ജനുവരി 27ന് മുട്ടത്ത് നടന്ന പൗര പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുറ്റവാളികള്‍ക്ക് എതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കുന്നതില്‍ കൃത്യവിലോപം തുടരുകയാണ്. കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരുന്നതിന് എക്‌സൈസ് ക്രൈം ബ്രാഞ്ചിനോട് അന്വേഷണം നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എക്‌സൈസുകാരുടെ അതിക്രമം അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ക്രൈം ബ്രാഞ്ചിനോട് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ട് രണ്ട് മാസം പിന്നിടുകയാണ്. നാളിതുവരെ യാതൊരു നടപടിയും ഉണ്ടായതായി അറിവില്ല. ഈ സാഹചര്യത്തില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരേണ്ടതുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ജനകീയ പ്രക്ഷോഭണ കണ്‍വെന്‍ഷന്‍ നടത്തുന്നതെന്ന് തൊടുപുഴ ബ്ലേഡ് മാഫിയാ വിരുദ്ധ സമിതി ചെയര്‍മാന്‍ ജെയിംസ് കോലാനി, ജനറല്‍ കണ്‍വീനര്‍ കെ.എം സാബു എന്നിവര്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!