റബർ കർഷകർക്ക് തിരിച്ചടിയായി റബർവില കൂപ്പുകുത്തുന്നു
തൊടുപുഴ: റബർ കർഷകർക്ക് തിരിച്ചടിയായി റബർവില കൂപ്പുകുത്തുന്നു. ഇന്നലെ ആർഎസ്എസ് -4ന് കിലോയ്ക്ക് 150 രൂപയും തരംതിരിക്കാത്ത റബറിന് 145 രൂപയുമായിരുന്നു റബർ ബോർഡ് വില. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോയ്ക്ക് 190 രൂപയായി വില ഉയർന്നിരുന്നു. കഴിഞ്ഞ എട്ടുവർഷത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. വിലവർധന കർഷകർക്ക് പ്രതീക്ഷ നൽകിയെങ്കിലും മഴ മാറി ടാപ്പിംഗ് ആരംഭിച്ചതോടെ വില ക്രമേണ കുറയുകയായിരുന്നു. കഴിഞ്ഞ മണ്‍സൂണ്‍ സീസണിൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് വില വർധിക്കാൻ കാരണമായത്. സാധാരണ വിപണിയിൽ എത്തുന്നതിന്റെ 20 ശതമാനം റബർ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിയിരുന്നത്. അതിനാൽ വില 200 കടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരും വ്യാപാരികളും. എന്നാൽ പ്രതീക്ഷയ്ക്ക് അൽപായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇറക്കുമതി നിയന്ത്രണങ്ങളില്ലാതെ ടയർ വ്യവസായികൾക്ക് ചിരട്ടപ്പാൽ റബർ ഇറക്കുമതി ചെയ്യാനാവുന്നതാണ് നിലവിലെ വിലത്തകർച്ചയുടെ പ്രധാന കാരണം. കപ്ലംപ് ഇറക്കുമതി ചെയ്യുന്നതിനു അഞ്ചുശതമാനം നികുതി മാത്രം അടച്ചാൽ മതി. അതേസമയം റബർ ഇറക്കുമതി ചെയ്യണമെങ്കിൽ 25 ശതമാനം നികുതി അടയ്ക്കണം.
സമീപനാളിൽ ഒന്നരലക്ഷം ടണ്‍ കപ്ലംപ് ഇറക്കുമതി ചെയ്തെന്നാണ് കണക്ക്. ഇതേ നിലയിൽ തുടർന്നാൽ റബർവില വീണ്ടും കുറയാനാണ് സാധ്യത. ഉത്പാദന ചെലവ് അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ടാപ്പിംഗ് നിർത്തിവയ്ക്കാൻ കർഷകർ നിർബന്ധിതരായി തീരും. വിലയിടിഞ്ഞ സാഹചര്യത്തിൽ റബർ ഇൻസെന്റീവ് സ്കീം പുനരാരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. നേരത്തെ 150 രൂപയായിരുന്നു ഇൻസെന്റീവായി നിശ്ചയിച്ചിരുന്നതെങ്കിൽ കഴിഞ്ഞ വർഷം ഇതു 170ലേക്ക് ഉയർത്തിയിരുന്നു. എന്നാൽ ഇതേ വില വിപണിയിൽ ലഭിച്ചിരുന്നതിനാൽ പദ്ധതിയുടെ പ്രയോജനം കർഷകർക്ക് ആവശ്യമായി വന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് പകുതിവരെ ഇതേ വില ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കിലോയ്ക്ക് 200 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ കർഷകനു ഗുണം ചെയ്യൂ. ഇലപൊഴിച്ചിലും മഴയും മൂലം ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. റബർ ബോർഡ് റബർ ഉത്പാദക സംഘങ്ങളിലൂടെ അപേക്ഷ സ്വീകരിച്ച് കർഷകരുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുന്നത്. അപേക്ഷ നൽകാനുള്ള ഓണ്‍ലൈൻ സൈറ്റ് ഇനിയും പ്രവർത്തനസജ്ജമായിട്ടില്ല.