ശബരി റെയില്‍ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കണം: എം.പി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-23-at-05.34.48.jpeg?resize=780%2C470&ssl=1?v=1695479576)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ശബരിമല തീര്‍ഥാടകര്‍ക്ക് വലിയ പ്രയോജനം ലഭിക്കുന്നതും ഒപ്പം സംസ്ഥാനത്തിന് റെയില്‍വേയുടെ ഒരു മൂന്നാം ഇടനാഴി തുറക്കുന്നതുമായ അങ്കമാലി-എരുമേലി-ശബരി റെയില്‍വേ ലൈന്‍ പദ്ധതി പുനരാരംഭിക്കുന്നതിനും കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുതുക്കി റെയില്‍വേയ്ക്ക് സമര്‍പ്പിച്ച 3,810 കോടിയുടെ ഏറ്റവും പുതിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയ വര്‍മ്മ സിൻഹയ്ക്കും കത്ത് നല്‍കി. പമ്പയെ ബന്ധിപ്പിക്കുന്ന ഫീഡര്‍ ലൈന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വേര്‍പെടുത്താനുള്ള മറ്റൊരു നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അങ്കമാലി-എരുമേലി ശബരി പദ്ധതി മരവിപ്പിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നതെന്ന് സമൂഹത്തില്‍ വ്യാപക പ്രചാരണം ശക്തമാണെന്നും ശബരിമല തീര്‍ഥാടകര്‍ക്ക് ഇത് ഗുണകരമല്ലാമെന്നും എം.പി. പറഞ്ഞു.
ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്കുള്ള നിര്‍ദിഷ്ട ലൈന്‍ തീര്‍ച്ചയായും അങ്കമാലി-എരുമേലി പാതയ്ക്ക് ബദലായിരിക്കില്ല. കാരണം ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്കുള്ള നിര്‍ദിഷ്ട ഫീഡര്‍ ലൈന്‍, ശബരിമല തീര്‍ഥാടകര്‍ക്കും നാട്ടുകാര്‍ക്കും മാത്രം സേവനം നല്‍കുന്ന പമ്പയില്‍ അവസാനിക്കുന്ന അടഞ്ഞ ഇടനാഴി മാത്രമായിരിക്കുമെന്നും സംസ്ഥാനത്തിന് അത് ഒരു പുതിയ റെയില്‍ ഇടനാഴിയായി മാറില്ലായെന്നും എം.പി പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിന്റെ ആരംഭപോയിന്റായ എരുമേലി പരമ്പരാഗതമായി ശബരിമല തീര്‍ഥാടകര്‍ക്ക് നിര്‍ബന്ധിത ലക്ഷ്യസ്ഥാനമാണ്. അങ്കമാലി-എരുമേലി പാത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും വാണിജ്യ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുമെന്നും എം.പി. പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)