ഓണവിപണിയിൽ താരം ഉപ്പേരി; കിലോയ്ക്ക് വില 400 കടന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/rmn536815.jpg?resize=650%2C345&ssl=1?v=1692686517)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഓണക്കാല വിപണിയിൽ മുൻനിരയിലാണ് ഉപ്പേരിയുടെ സ്ഥാനം. ഓണസദ്യ വിളന്പുന്ന തൂശനിലയിൽ ഉപ്പേരി നിർബന്ധമാണ്. അതിനാൽ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ഉപ്പേരിക്ക് ഓണക്കാലത്തു വൻ ഡിമാൻഡാണ്. ഓണത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചിപ്സ് കടകളിൽ വലിയ തോതിലാണ് ഉപ്പേരി നിർമാണം. നാടൻ നേന്ത്രക്കായ വർഷം മുഴുവനും ഉപ്പേരിക്ക് ആരാധകരുണ്ടെങ്കിലും ഓണക്കാലത്താണ് കച്ചവടം പൊടിപൊടിക്കുന്നത്. തിരുവോണത്തിനു മുൻപുള്ള നാലു ദിവസം കിലോക്കണക്കിനാണ് കടകളിൽ വിറ്റഴിയുന്നത്. ഉപ്പേരിക്ക് ആവശ്യക്കാരേറിയതോടെ നേന്ത്രക്കായയുടെ വിലയും ഉയർന്നുതുടങ്ങി. തമിഴ്നാട്ടിൽനിന്നുള്ള കായ കിലോയ്ക്ക് 46-48 രൂപയ്ക്കു ലഭിക്കുന്പോൾ നാടൻ നേന്ത്രക്കായ വില കിലോയ്ക്ക് 50-60 എന്ന നിലയിലാണ്. വരുംദിവസങ്ങളിൽ നേന്ത്രക്കായ വിലയിൽ വർധനയുണ്ടാകാനാണു സാധ്യത. നേന്ത്രക്കായ വില ഉയരുന്നതോടെ ഉപ്പേരിയുടെ വിലയിലും വർധന വരാനുള്ള സാധ്യതയേറും.
വെളിച്ചെണ്ണയിൽ തയാറാക്കുന്ന ഏത്തയ്ക്ക ഉപ്പേരിക്കു കിലോയ്ക്ക് നിലവിൽ 380-400 രൂപ നിരക്കിലാണ് പല കടകളിലും വില്പന. 200 ഗ്രാം പായ്ക്കറ്റിനു 80 രൂപയുമാണ്. വെളിച്ചെണ്ണയ്ക്കു പകരം മറ്റ് എണ്ണകൾ ഉപയോഗിക്കുന്പോൾ വില കുറയും. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലെയും ഗൾഫ് മലയാളികളും ഉപ്പേരിയുടെ പ്രധാന ഉപഭോക്താക്കളാണ്. ഇതോടൊപ്പം ശർക്കരവരട്ടിക്കും ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 350-380 രൂപയാണ് വില. 2018 മുതൽ മന്ദീഭവിച്ചിരുന്ന വ്യാപാരം ഈ ഓണം സീസണിൽ ഏറെ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)