Thodupuzha

കുടിവെള്ള പദ്ധതിക്കും വനം വകുപ്പ് തടസം; അനിശ്ചിതത്വം ഒഴിവാക്കാന്‍ ഇടപെടാതെ ജനപ്രതിനിധികള്‍

തൊടുപുഴ: മൂന്ന് പഞ്ചായത്തുകളിലെ മുപ്പതിനായിരത്തിലധികം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് തടഞ്ഞിട്ടിട്ടും ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. മുട്ടം – കരിങ്കുന്നം – കുടയത്തൂര്‍ പദ്ധതികളുടെ പൈപ്പിടല്‍ ജോലികളാണ് വനം വകുപ്പ് തടഞ്ഞിരിക്കുന്നത്. ശങ്കരപ്പള്ളി വില്ലേജിന് സമീപത്ത് നിന്നും പൈപ്പിടല്‍ ആരംഭിച്ച് നിര്‍ദിഷ്ട വനഭൂമിയിലേക്ക് കടന്നതോടെയാണ് തടസവുമായി വനം വകുപ്പ് എത്തിയത്. എം.വി.ഐ.പി ഭൂമി വനഭൂമിയാക്കി വിക്ഞാപനം ഇറക്കിയതിന് ശേഷം പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി സെറ്റില്‍മെന്റ് ഓഫീസറായി സബ് കലക്ടറെ നിയോഗിച്ചിരുന്നു. സബ് കലക്ടര്‍ക്ക് ജലവകുപ്പ് നല്‍കിയ അപേക്ഷ പരിഗണിച്ച് സബ് കലക്ടര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ വനം വകുപ്പിന്റെ അനുമതി ഇല്ലാതെ നിര്‍മാണം നടത്താന്‍ കഴിയില്ലന്നാണ് കോതമംഗലം ഡി.എഫ്.ഒ പറയുന്നത്. പരിവേഷന്‍ പോര്‍ട്ടലില്‍ അപേക്ഷ നല്‍കി അനുമതി വാങ്ങണമെന്നും പറയുന്നു. എന്നാല്‍ ഇതിന് കാലതാമസം വേണ്ടിവരും. പരിവേഷന്‍ പോര്‍ട്ടല്‍ വഴി അനുമതി വാങ്ങണമെങ്കില്‍ ഉന്നത ഇടപെടല്‍ ആവശ്യമാണ്. എന്നാല്‍ ആയതിന് വേണ്ടി ആരും ശ്രമിക്കുന്നില്ല എന്ന് നാട്ടുകാര്‍ പരാതി പറയുന്നു.

പദ്ധതി നൂറ് കോടിയുടേയത്

100 കോടിയോളം രൂപയാണ് മുട്ടം – കരിങ്കുന്നം സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി വേണ്ടി വരുന്നത്. നബാര്‍ഡിന്റേയും ജല്‍ ജീവന്‍ മിഷന്റേയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാതാര്‍ഥ്യമാക്കുന്നത്. ഇതിലേക്കായി 61 കോടി വീതം ഇരു വിഭാഗങ്ങളില്‍ നിന്നും അനുവദിച്ച് കഴിഞ്ഞു. മുട്ടം – കരിങ്കുന്നം – കുടയത്തൂര്‍ പഞ്ചായത്തുകളിലെ വീടുകളിലേക്ക് കുടിവെള്ളം എത്തുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ
ശുചീകരണ ശാലയുടെ നിര്‍മാണം പെരുമറ്റത്ത് പുരോഗമിക്കുകയാണ്. എം.വി.ഐ.പിയില്‍ നിന്നും ഏറ്റെടുത്ത പെരുമറ്റത്തെ 60 സെന്റ് സ്ഥലത്താണ് ശുചീകരണ പ്ലാന്റ് നിര്‍മിക്കുന്നത്. പ്രതിദിനം 11 ദശലക്ഷം ലിറ്റര്‍ ജലം ശുചീകരിക്കാന്‍ കഴിയുന്ന പ്ലാന്റ് നിര്‍മിക്കാന്‍ ചെലവാകുന്നത് 11 കോടി 35 ലക്ഷം രൂപയാണ്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് ട്രീറ്റ് പ്ലാന്റ് നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാലെങ്കിലും പൈപ്പിടല്‍ ആരംഭിക്കുമൊ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

വനം വകുപ്പ് തടസപ്പെടുത്തിയത് ജനങ്ങളുടെ പ്രതീക്ഷയെ

നിലവിലെ കുടിവെള്ള പദ്ധതിക്ക് മൂന്ന് പതിറ്റാണ്ടിലധികം കാലപ്പഴക്കം ഉണ്ട്. മോട്ടറുകളും വിതരണ പൈപ്പുകള്‍ കാലപ്പഴക്കം മൂലം ദിവസേനയെന്നോണം തകരാറിലാകുന്നുണ്ട്. കാലഹരണപ്പെട്ട ആസ്ബറ്റോസ് പൈപ്പുകള്‍ ഉള്‍പ്പടെയാണ് നിലവില്‍ കിടക്കുന്നത്. വേനലാകുന്നതോടെ പൈപ്പുകള്‍ പൊട്ടിയും മോട്ടോറുകള്‍ കേടായും ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെടാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമ്പതിനായിരത്തോളം ജനസംഖ്യ കണക്കാക്കി ഒരാള്‍ക്ക് 35 ലിറ്റര്‍ എന്ന രീതിയില്‍ ആരംഭിച്ച പദ്ധതിയാണ് ഇപ്പോഴും ഉള്ളത്. നിലവില്‍ 13000 ത്തിലധികം ജനങ്ങളാണ് മുട്ടത്ത് അധിവസിക്കുന്നത്. വേനല്‍ കടുക്കുമ്പോള്‍ മത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ട്കുന്ന്, കൊല്ലംകുന്ന് പ്രദേശങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകാറുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും സംഘര്‍ഷവും പഞ്ചായത്തിലേക്കും ജലസേചന വകുപ്പ് ഓഫീസിലേക്കും പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി എത്രയും വേഗം യാതാര്‍ഥ്യമാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കപെടട്ടെ എന്ന പ്രതീക്ഷയിലാണ് മുട്ടത്തെ ജനങള്‍.

Related Articles

Back to top button
error: Content is protected !!