കോവിഡ് രോഗബാധ മറവിരോഗത്തിന്റെ ആക്കം കൂട്ടുമെന്ന് ഇന്ത്യൻ വൈദ്യ സംഘത്തിന്റെ കണ്ടെത്തൽ.
ന്യൂഡൽഹി: കോവിഡ് രോഗബാധ മറവിരോഗത്തിന്റെ ആക്കം കൂട്ടുമെന്ന് ഇന്ത്യൻ വൈദ്യ സംഘത്തിന്റെ കണ്ടെത്തൽ. കോൽക്കത്തയിലെ ബാൻഗുർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസസ് നടത്തിയ പഠനത്തിലാണു കോവിഡ് വൈറസ് ഡിമൻഷ്യ പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗാവസ്ഥകളുടെ ആക്കം കൂട്ടുന്നുവെന്ന് കണ്ടെത്തിയത്.
കോവിഡ് രോഗബാധയെ തുടർന്നുണ്ടാകുന്ന മസ്തിഷ്ക രോഗങ്ങളെ ഇതുവരെ നാഡീരോഗ വിദഗ്ധർ ബ്രയിൻ ഫോഗ് എന്നപേരിലാണു വിളിച്ചിരുന്നത്. എന്നാൽ കോവിഡിനുമുന്‍പ് മറവി രോഗം ബാധിച്ചിരുന്ന രോഗികളിൽ നടത്തിയ പഠനത്തിൽ വൈറസ് ബാധയെ തുടർന്ന് ഇവർക്കു മറവി രോഗത്തിന്റെ ആക്കം കൂടിയതായി കണ്ടെത്തി. പാർക്കിൻസണ്‍സ്, ഡിമൻഷ്യ, അൾഷിമേഴ്സ് രോഗാവസ്ഥകളുള്ളവരെയാണ് പഠനത്തിനു വിധേയമാക്കിയത്.
മസ്തിഷ്ക കോശങ്ങളുടെ നഷ്ടത്തിനു കാരണമാകുന്ന കോർട്ടിക്കൽ അട്രോഫി, കോഗ്നിറ്റീവ് ഇംപയർമെന്റ്, അറ്റൻഷൻ ഡെഫിസിറ്റ്, ഡിപ്രഷൻ, ഓർമക്കുറവ് തുടങ്ങിയ അവസ്ഥകൾക്കു കൊറോണ വൈറസ് കാരണമായതായാണു പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ പഠനറിപ്പോർട്ട് ജേർണൽ ഓഫ് അൽഷിമേഴ്സ് ഡിസീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.