MoolammattamThodupuzha

തൊടുപുഴ മൂലമറ്റം റൂട്ടിലെ ബസ് സ്റ്റോപ്പുകള്‍ പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യം ശക്തം

മൂലമറ്റം: തൊടുപുഴ മൂലമറ്റം റൂട്ടിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിലവിലെ ബസ് സ്റ്റോപ്പുകള്‍ പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ റൂട്ടില്‍ മിക്ക ബസ് സ്റ്റോപ്പുകളും വളവുകളിലാണ് ഉള്ളത് ഇത് അപകടസാധ്യതയേറെയാക്കുന്നു. ഇരുവശത്തുനിന്നും വരുന്ന ബസുകള്‍ ഒരേ സ്ഥലത്ത് നിര്‍ത്തുന്നത് യാത്രക്കാരെ വല്ലാതെ അലട്ടുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്റ്റോപ്പുകള്‍ കോടതി ഒരിക്കല്‍ പുനര്‍നിര്‍ണയം നടത്തിയിരുന്നെങ്കിലും പുതിയ സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താറില്ല. ഒളമറ്റം, പെരുമറ്റം, അറക്കുളം പ്രാഥമികാരോഗ്യകേന്ദ്രം, 7-ാം മൈല്‍, 12-ാം മൈല്‍, കാവുംപടി, കുടയത്തൂര്‍ മുസ്ലിം പള്ളിക്കവല എന്നീ ബസ് സ്റ്റോപ്പുകളാണ് വളവുകളില്‍ ഉള്ളത്. സ്റ്റോപ്പുകളില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പിന്നാലെ വരുന്ന വാഹനങ്ങള്‍ ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ദിശയില്‍ എത്തുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടാന്‍ സാധ്യത ഏറെയാണ്. ലീഗല്‍ സര്‍വീസ് അതോറിറ്റി സ്റ്റോപ്പുകള്‍ മാറ്റുന്നതിനു തീരുമാനിക്കുകയും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ സ്റ്റോപ്പുകള്‍ ഇനിയും മാറ്റുന്നതിനു നടപടി ആയിട്ടില്ല. ഏഴാം മൈല്‍, കുടയത്തൂര്‍ മുസ്ലിം പള്ളി കവല, 12-ാം മൈല്‍, അറക്കുളം ഗവ.ആശുപത്രി എന്നീ സ്റ്റോപ്പുകള്‍ പുനര്‍നിര്‍ണയം നടത്തിയതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബസ്സുകള്‍ പഴയ സ്റ്റോപ്പുകളില്‍ തന്നെയാണ് നിര്‍ത്തുന്നത്. വളവുകളില്‍ കൂടുതല്‍ നേരം യാത്രക്കാരെ കയറ്റി ഇറക്കുന്നതിനു ബസുകള്‍ നിര്‍ത്തിയിടുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകും. അപകടത്തില്‍ പെടുന്നവരില്‍ കൂടുതലും ഇരുചക്രവാഹനയാത്രക്കാര്‍ ആണ്. ജില്ലാ ആസ്ഥാനത്തേക്കും കുമളി തേക്കടി വാഗമണ്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്.ഈ പ്രശ്‌നത്തില്‍ മോട്ടോര്‍വാഹന വകുപ്പ് വേണ്ട നടപടിയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. മോട്ടോര്‍ വാഹന വകുപ്പ് ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോടതി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!