ChuttuvattomThodupuzha

തൊടുപുഴ നഗരസഭ ബജറ്റ് മുന്‍കാലങ്ങളിലെ പോലെ വെറും പ്രഹസനം : ബിജെപി

തൊടുപുഴ: തൊടുപുഴ നഗരസഭ ബജറ്റ് മുന്‍കാലങ്ങളിലെ പോലെ വെറും പ്രഹസനമെന്ന് ബിജെപി. തൊടുപുഴയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒരു നിര്‍ദ്ദേശം പോലും ഇന്നലെ  നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ ജെസി ആന്റണി അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ബജറ്റുകള്‍ പരിശോധിച്ചാല്‍ അതില്‍ എന്താണ് പ്രായോഗികമായി നടപ്പിലാക്കിയിട്ടുള്ളത് എന്ന് ആര്‍ക്കും മനസ്സിലാകും. കഴിഞ്ഞ ബജറ്റില്‍ ഉണ്ടായിരുന്ന വൃക്കാരോഗികള്‍ക്കുള്ള സഹായം നടപ്പിലാക്കുന്നതിനോ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനോ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളാണുള്ളത്.

തൊടുപുഴ നഗരസഭയുടെ അടിസ്ഥാന സൗകര്യവികസനത്തിനോ റവന്യു വര്‍ധനവിനോ ഉതകുന്ന പുതിയ പദ്ധതികള്‍ ഒന്നും തന്നെ ഈ ബജറ്റിലോ കഴിഞ്ഞ ദിവസം വികസനകാര്യ സമിതി ചെയര്‍മാന്‍ അവതരിപ്പിച്ച വാര്‍ഷിക പദ്ധതിയിലോ ഇല്ല. നഗരസഭ അധീനതയില്‍ ഉള്ള റോഡുകളുടെ പരിപാലനം, സ്ട്രീറ്റ്‌ലൈറ്റ് പരിപാലനം എന്നിവ പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിനോ ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടില്ല. നഗരസഭ പ്രദേശത്തുള്ള കുളിക്കടവുകളുടെ നവീകരണം ബഡ്ജറ്റില്‍ ഇല്ല. മങ്ങാട്ടുകവല ബസ്സ് സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്‌സ് , പുതിയ ബസ് സ്റ്റാന്റിലെ ടോയിലറ്റ് എന്നിവ വര്‍ഷങ്ങളായി നോക്കുകുത്തിയായി തുടരുന്നു. ഈ ബഡ്ജറ്റില്‍ എടുത്തു പറയുന്ന ഒരു കാര്യം പോലും ചുണ്ടികാണിക്കാനില്ല എന്ന് മാത്രമല്ല സൗജന്യമായി കിട്ടിയ ആംബുലന്‍സ് പോലും മാസമൊന്ന് കഴിഞ്ഞിട്ടും സര്‍വീസ് ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നുള്ളത് കെടുകാര്യസ്ഥതയുടെ ഒരു ഉദാഹരണം മാത്രമെന്ന് ബിജെപി. വ്യാഴാഴ്ച നടന്ന ബിജെപി ജനപ്രതിനിധി യോഗത്തില്‍ കൗണ്‍സിലര്‍മാരായ പി.ജി. രാജശേഖരന്‍, ജിതേഷ് സി, ശ്രീലക്ഷ്മി സുധീപ്,ജയലക്ഷ്മി ഗോപന്‍, ജിഷബിനു, കവിത വേണു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!