ChuttuvattomThodupuzha

താലൂക്ക് ആശുപത്രി ഇല്ലാതെ തൊടുപുഴ താലൂക്ക്

മുട്ടം : തൊടുപുഴ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയര്‍ത്തിയതോടെ ലോറേഞ്ചില്‍ താലൂക്ക് ആശുപത്രി ഇല്ലാതായി. കിടത്തിച്ചികിത്സ ഇപ്പോള്‍ ജില്ല ആശുപത്രിയില്‍ മാത്രമാണുള്ളത്. മുട്ടം, വണ്ണപ്പുറം സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്ന് താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും പ്രാരംഭ നടപടികള്‍പോലും ആരംഭിച്ചിട്ടില്ല. പ്രതിദിനം 300ലേറെ രോഗികള്‍ മുട്ടത്തും വണ്ണപ്പുറത്തും ചികിത്സ തേടിയെത്താറുണ്ട്. കിടത്തിച്ചികിത്സ ഇല്ലാത്തതിനാല്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ജില്ല ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.

അറക്കുളം, കുടയത്തൂര്‍, വെള്ളിയാമറ്റം, കരിങ്കുന്നം പഞ്ചായത്തിലെ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മുട്ടം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നൂറുകണക്കിനു രോഗികള്‍ ദിവസേന തൊടുപുഴ ജില്ല ആശുപത്രിയെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ടിവരുന്നു. മുട്ടത്ത് നിലവില്‍ സിവില്‍ സര്‍ജന്‍ അടക്കം നാല് ഡോക്ടര്‍മാരുണ്ട്. മുട്ടത്തിനു പുറമെ നീലൂര്‍, കുടയത്തൂര്‍, മലങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി രോഗികളാണ് ഇവിടെ ചികിത്സതേടി എത്തുന്നത്.

മുട്ടം ആശുപത്രിയില്‍ ഉച്ചകഴിഞ്ഞ് ഡോക്ടറുടെ സേവനമില്ലാത്തതിനാല്‍ പലരും മടങ്ങുകയാണ്. ഇതോടെ വന്‍തുക മുടക്കി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടേണ്ട അവസ്ഥയിലാണ്. മുട്ടം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയാല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും.മുട്ടം സാമൂഹികാരോഗ്യ കേന്ദ്ര കെട്ടിടസമുച്ചയത്തിന് 9.75 കോടിയുടെ പദ്ധതിയാകുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായില്ല. കേന്ദ്ര പദ്ധതിയായ ജന്‍ വികാസ് കായിക്രമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നാണ് പറഞ്ഞിരുന്നത്.

9.75 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിനായി രണ്ടുവര്‍ഷം മുമ്പേ സമര്‍പ്പിച്ചതാണ്. കളക്ടര്‍ അധ്യക്ഷനായ ജില്ല സമിതി അംഗീകാരവും നല്‍കിയിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരം ലഭിച്ചാല്‍ 40 ശതമാനം വിഹിതം കേരളവും 60 ശതമാനം തുക കേന്ദ്രവും വഹിക്കുന്നതാണ് പദ്ധതി. രണ്ട് എക്കറോളം സ്ഥലമാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളത്. ഇതില്‍ പകുതിയോളം സ്ഥലത്ത് ആശുപത്രിയും ബാക്കി ഭാഗം ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുമാണ് ഉള്ളത്. ക്വാര്‍ട്ടേഴ്‌സ് കാലപ്പഴക്കം മൂലം തകര്‍ന്നു. ഇവ പൊളിച്ച് മാറ്റി ബഹുനിലമന്ദിരം നിര്‍മ്മിക്കാനാണ് പദ്ധതി.

 

Related Articles

Back to top button
error: Content is protected !!